ആലപ്പുഴ: ഒന്നും ആഗ്രഹിക്കാതെ കർമം ചെയ്യണമെന്ന പഠനം ഭഗവദ്ഗീതയിൽ നിന്നാണ് ലഭിച്ചതെന്ന് നിയുക്ത എംഎൽഎ സജി ചെറിയാൻ പറഞ്ഞു. നമ്മുടെ വിശ്വാസങ്ങളുടെയും ബോധ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് കർമങ്ങൾ ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
വൈശാഖ മാസാചരണത്തിന്റെയും പഞ്ചദിവ്യദേശ തീർഥാടനത്തിന്റെയും ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡും പഞ്ചദിവ്യദേശ ദർശനും ചേർന്ന് സംഘടിപ്പിച്ച ആറാം പർവം അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ അഭിവാദന സഭ മുണ്ടൻകാവ് തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ചടങ്ങിൽ അധ്യക്ഷനായി. നഗരസഭാധ്യക്ഷൻ മനീഷ് കീഴാമഠത്തിൽ, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് കെ. അനന്തഗോപൻ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചപാണ്ഡവ ക്ഷേത്രങ്ങളായ തൃക്കൊടിത്താനം, തിരുവൻവണ്ടൂർ, ആറന്മുള, തൃപ്പുലിയൂർ, തൃച്ചിറ്റാറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള മഹാവിഷ്ണു വിഗ്രഹങ്ങൾ സത്രവേദിയിൽ പ്രതിഷ്ഠിച്ചു. രാവിലെ 1034 വനിതകൾ ചേർന്ന് നാരായണീയ പാരായണം നടത്തി. സത്രം 14-ന് സമാപിക്കും. മുംബൈ ചന്ദ്രശേഖര ശർമയുടെ കാർമികത്വത്തിൽ വിശേഷാൽ പൂജകളും നടക്കും. മഹാഭാരതത്തെ ആസ്പദമാക്കിയ പ്രഭാഷണ പരമ്പരയും ഇന്ന് ആരംഭിച്ചു.






