ചണ്ഡിഗഡ്: എഎപി വിട്ട് ബിജെപിയിൽ ചേർന്ന എംപിമാരെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുർമ്മുവിനെ കാണാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. മെയ് 5ന് ഉച്ചയ്ക്ക് 12 മണിക്കാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. രാജ്യസഭയിലെ എഎപി എംപിമാരിൽ ഏഴ് പേർ കഴിഞ്ഞ ഏപ്രിൽ 24നാണ് പാർട്ടി വിട്ടത്. ഇവരുടെ അംഗത്വം റദ്ദാക്കണമെന്നും തിരിച്ചുവിളിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നുമാണ് മുഖ്യമന്ത്രിയുടെ ആവശ്യം.
പാർട്ടി വിട്ടവരിൽ ആറു പേർ പഞ്ചാബിൽ നിന്നുള്ളവരും ഒരാൾ ഡൽഹിയിൽ നിന്നുള്ളയാളുമാണ്. ഈ വിഷയത്തിൽ എഎപി എംഎൽഎമാരുടെ പ്രതിനിധി സംഘത്തോടൊപ്പം രാഷ്ട്രപതിയെ കാണാനായിരുന്നു ആദ്യ പദ്ധതി. എന്നാൽ കൂടിക്കാഴ്ചയിൽ എംഎൽഎമാർ ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ബുധനാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് കൂടിക്കാഴ്ച സംബന്ധിച്ച വിവരം മുഖ്യമന്ത്രി അറിയിച്ചത്.




