തിരുവനന്തപുരം: കാപ്പ കേസിൽ കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതൻ വിയ്യൂർ ജയിലിൽവെച്ച് സത്യപ്രതിജ്ഞ ചെയ്തു. വിയ്യൂർ ജയിൽ ലൈബ്രറി ഹാലിൽ നടന്ന ചടങ്ങുകൾ അഞ്ച് മിനിറ്റ് നീണ്ടു. സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം ഉദ്യോഗസ്ഥർ സുഗതനെ തിരികെ ജയിലിലേക്ക് കൊണ്ടുപോയി.
രാവിലെ 11-ന് ജയിൽ സൂപ്രണ്ട് ഓഫീസിൽ നടന്ന ചടങ്ങിൽ മേയർ വി.വി. രാജേഷും കോർപ്പറേഷൻ സെക്രട്ടറിയും പങ്കെടുത്തു. ഇഷ്ടദൈവങ്ങളുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത സുഗതനടക്കമുള്ള 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. വിവിധ ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സുഗതൻ അടക്കമുള്ള 20 കൗൺസിലർമാർ സത്യപ്രതിജ്ഞചെയ്തത് നിയമപരമല്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി അസാധുവാക്കിയിരുന്നു.




