ദില്ലി: ഭാരതീയ ജനതാ പാർട്ടി (ബിജെപി)യുടെ പുതിയ ദേശീയ അധ്യക്ഷനെ ഈ മാസം 20ന് തെരഞ്ഞെടുക്കുമെന്ന് പാർട്ടി ഔദ്യോഗികമായി അറിയിച്ചു. പാർട്ടിയുടെ ദേശീയ റിട്ടേണിംഗ് ഓഫീസറും രാജ്യസഭാ എംപിയുമായ കെ. ലക്ഷ്മൺ പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് തെരഞ്ഞെടുപ്പ് തീയതികളും നടപടിക്രമങ്ങളും വ്യക്തമാക്കിയിരിക്കുന്നത്.പാർട്ടിയുടെ വോട്ടർ പട്ടിക വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പ്രസിദ്ധീകരിക്കും. ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിർദ്ദേശ നടപടികൾ ജനുവരി 19ന് ആരംഭിക്കും. ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 4 മണിവരെ നാമനിർദ്ദേശ പത്രികകൾ സ്വീകരിക്കും. തുടർന്ന് വൈകിട്ട് 4 മുതൽ 5 വരെ നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. ആവശ്യമുണ്ടെങ്കിൽ സ്ഥാനാർത്ഥികൾക്ക് അവരുടെ പേരുകൾ പിൻവലിക്കാൻ ഒരു മണിക്കൂർ സമയം അനുവദിക്കും.
വോട്ടെടുപ്പ് ജനുവരി 20നാണ് നടക്കുക. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, എല്ലാ സംസ്ഥാന അധ്യക്ഷന്മാർ, ദേശീയ ഭാരവാഹികൾ, മുതിർന്ന നേതാക്കൾ എന്നിവരെല്ലാം ദില്ലിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ എത്തണമെന്ന് പാർട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മൂന്ന് സെറ്റ് നാമനിർദ്ദേശ പത്രികകളാണ് സമർപ്പിക്കേണ്ടത്. ഇതിൽ ഒരു സെറ്റിൽ 20-ലധികം സംസ്ഥാന ബിജെപി പ്രസിഡന്റുമാരുടെ ഒപ്പുകൾ ഉണ്ടായിരിക്കണം. മറ്റൊരു സെറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്‌നാഥ് സിംഗ്, അമിത് ഷാ, ജെ.പി. നദ്ദ എന്നിവരുടെ ഒപ്പുകളും നിർബന്ധമാണ്.
നിലവിൽ പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്റായി പ്രവർത്തിക്കുന്ന നിതിൻ നബിന്റെ പേരാണ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മുൻപന്തിയിലുള്ളത്. 2020 ജനുവരിയിൽ ചുമതലയേറ്റ കേന്ദ്രമന്ത്രി ജെ.പി. നദ്ദയുടെ പിൻഗാമിയായാണ് നിതിൻ നബിൻ സ്ഥാനമേൽക്കുക. കഴിഞ്ഞ വർഷം ദേശീയ വർക്കിംഗ് പ്രസിഡന്റായി നിയമിതനായതിനു ശേഷം, തമിഴ്‌നാട്, അസം, കേരളം, പശ്ചിമ ബംഗാൾ, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾക്കായുള്ള പാർട്ടി തയ്യാറെടുപ്പുകൾക്ക് നേതൃത്വം നൽകുന്നുണ്ട്.
ബിജെപി ഭരണഘടനയിലെ ആർട്ടിക്കിൾ 21 പ്രകാരം, യോഗ്യതയുള്ള ഏതൊരു അംഗത്തിനും തുടർച്ചയായി മൂന്ന് വർഷം വീതം രണ്ട് തവണ ദേശീയ അധ്യക്ഷ പദവി വഹിക്കാം. ആർട്ടിക്കിൾ 19 അനുസരിച്ച്, ദേശീയ കൗൺസിൽ അംഗങ്ങളും സംസ്ഥാന കൗൺസിലുകളിലെ അംഗങ്ങളും ഉൾപ്പെടുന്ന ഇലക്ടറൽ കോളേജ് വഴിയാണ് പാർട്ടി പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ദേശീയ എക്സിക്യൂട്ടീവ് രൂപപ്പെടുത്തിയ ചട്ടങ്ങൾക്കനുസൃതമായാണ് തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കുക.




