ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ലേബർ കോഡിലെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംഘപരിവാർ തൊഴിലാളി സംഘടനയായ ബിഎംഎസ് പ്രത്യക്ഷ സമരത്തിലേക്ക്. ലേബർ കോഡിലെ തൊഴിലാളി വിരുദ്ധമെന്ന് സംഘടന വിലയിരുത്തുന്ന നയങ്ങളിൽ അടിയന്തരമായ തിരുത്തൽ വേണമെന്ന ആവശ്യമാണ് ബിഎംഎസ് പ്രധാനമായും ഉന്നയിക്കുന്നത്.
റാഞ്ചിയിൽ ചേർന്ന ബിഎംഎസ് സെൻട്രൽ കമ്മിറ്റി യോഗത്തിലാണ് സർക്കാരിനെതിരെ പ്രക്ഷോഭം ആരംഭിക്കാനുള്ള നിർണ്ണായക തീരുമാനമെടുത്തത്. ലേബർ കോഡിലെ മാറ്റങ്ങൾക്ക് പുറമെ, രാജ്യം എമ്പാടുമുള്ള തൊഴിലാളികളുടെ ദീർഘകാല ആവശ്യമായ പഴയ പെൻഷൻ പദ്ധതി (ഒപിഎസ്) തിരികെ കൊണ്ടുവരണമെന്നും സംഘടന ആവശ്യപ്പെടുന്നു. കൂടാതെ, നിലവിലെ മിനിമം പെൻഷൻ ആയിരം രൂപയിൽ നിന്നും 7,500 രൂപയായി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ബിഎംഎസ് മുന്നോട്ട് വെച്ചിട്ടുണ്ട്.




