ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ പേരക്കുട്ടിയും മുൻ കേന്ദ്രമന്ത്രിയും മുൻ ഡി.എം.കെ നേതാവുമായ എം.കെ. അഴഗിരിയുടെ മകളുമായ കയൽവിഴി അഴഗിരിയെ എസ്.ബി.ഐ ബാങ്ക് മാനേജറെ മർദിച്ച കേസിൽ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുമണിക്കൂറോളം ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച പോലീസ്, ആവശ്യപ്പെടുമ്പോൾ അന്വേഷണത്തിന് ഹാജരാകണമെന്നും അനുമതിയില്ലാതെ ചെന്നൈ വിടരുതെന്നും നിർദേശിച്ചു.
ദിവസങ്ങൾക്ക് മുമ്പ് അഡയാർ എസ്.ബി.ഐ ശാഖാ മാനേജറെ കയൽവിഴി മർദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
അഡയാറിൽ കയൽവിഴിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് എസ്.ബി.ഐ ശാഖ പ്രവർത്തിക്കുന്നത്. കെട്ടിടത്തിലെ ലിഫ്റ്റിന്റെ തകരാർ സംബന്ധിച്ച് ബാങ്ക് മാനേജർ നേരത്തെ കെട്ടിട അധികൃതരെ അറിയിച്ചിരുന്നു. ഇതിനിടെ കെട്ടിടത്തിലെത്തിയ കയൽവിഴിയോടും മാനേജർ ലിഫ്റ്റിന്റെ തകരാർ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു.
സംഭാഷണത്തിനിടെ കയൽവിഴി പ്രകോപിതയായി മാനേജറുടെ മുഖത്തടിച്ചെന്നാണ് പോലീസിന്റെ കേസ്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പിന്നീട് പുറത്തുവന്നതോടെയാണ് വിഷയം വിവാദമായത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.




