കൊച്ചി: കോതമംഗലത്ത് തെങ്ങുകയറ്റ തൊഴിലാളിയുടെ രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കോട്ടപ്പടി പള്ളിപ്പടി പ്രദേശത്ത് താമസിച്ചിരുന്ന സനി എന്ന സനിലി (45)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പുല്ല് വെട്ടാൻ എത്തിയ പ്രദേശവാസികൾക്ക് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പൂർണമായും ജീർണിച്ച നിലയിലായിരുന്നു മൃതദേഹം. രാവിലെ പുല്ല് മുറിക്കാൻ എത്തിയയാളാണ് ആദ്യം മൃതദേഹം കണ്ടതെന്ന് കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവകുമാർ അറിയിച്ചു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയയ്ക്കുമെന്ന് പോലീസ് വ്യക്തമാക്കി. മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷമേ വ്യക്തമാകൂ.
സനി വീട്ടുകാരുമായി അധികം ബന്ധം പുലർത്താത്തയാളായിരുന്നുവെന്നാണ് വിവരം. രണ്ടാഴ്ചയായി കാണാതായിരുന്നെങ്കിലും എവിടെയെങ്കിലും പോയിരിക്കാമെന്ന് കുടുംബം കരുതിയിരുന്നു. പാടത്തിന്റെ വരമ്പിലുള്ള തെങ്ങിന്റെ ചുവട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. തെങ്ങുകയറുന്നതിനിടെ പിടിവിട്ട് വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വാക്കത്തി ഉൾപ്പെടെയുള്ള തെങ്ങുകയറാനുള്ള ഉപകരണങ്ങൾ സ്ഥലത്ത് തന്നെ കണ്ടെത്തി. പ്രദേശത്ത് ജനസഞ്ചാരം കുറവായതിനാൽ സംഭവം വൈകിയാണ് ശ്രദ്ധയിൽപ്പെട്ടത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദുർഗന്ധം ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.




