ന്യൂഡൽഹി: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളെ ന്യായീകരിച്ച് കെ. സുധാകരൻ രംഗത്ത്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് ഇത്തരം ചർച്ചകൾ നടന്നത് പുതിയ കാര്യമല്ലെന്നും വ്യക്തികളല്ല, പാർട്ടിയാണ് അന്തിമ തീരുമാനം എടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്ന് ഉയർന്ന സൈബർ വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് സുധാകരന്റെ പ്രതികരണം. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി ചർച്ചകൾ നടക്കുന്നതിൽ അസ്വാഭാവികതയില്ലെന്നും ചർച്ചകൾ നടന്നാലേ തീരുമാനങ്ങൾ രൂപപ്പെടുകയുള്ളുവെന്നും സുധാകരൻ പറഞ്ഞു. ഇത്തരം ചർച്ചകൾ നിർത്തണമെന്ന് ലീഗും കെപിസിസിയും ആവശ്യപ്പെട്ട സാഹചര്യത്തിൽ അതിനെ തള്ളിക്കളഞ്ഞാണ് അദ്ദേഹത്തിന്റെ പ്രതികരണം.
തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രി ആരെന്ന ചർച്ചകൾ നടക്കുന്നത് പതിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇത് പുതിയ കാര്യമല്ല. മുമ്പും ഇത്തരം ചർച്ചകൾ നടന്നിട്ടുണ്ട്. പാർട്ടി അകത്താണ് ചർച്ചകൾ നടക്കുന്നത്; വ്യക്തികൾ അല്ല,” എന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിൽ അഭിപ്രായസ്വാതന്ത്ര്യമുണ്ടെന്നും ഓരോരുത്തർക്കും തങ്ങളുടെ നിലപാട് തുറന്നു പറയാനുള്ള അവകാശമുണ്ടെന്നും സുധാകരൻ വ്യക്തമാക്കി. അഭിപ്രായങ്ങൾ അംഗീകരിക്കണമോ വേണ്ടയോ എന്നത് വ്യക്തികളുടെ കാര്യമായാലും അന്തിമ തീരുമാനം പാർട്ടിയുടേതായിരിക്കും. തീരുമാനം വരുന്നതുവരെ മുഖ്യമന്ത്രി ചർച്ചകൾ സ്വാഭാവികമായി തുടരുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




