ദുബായ്: ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിയിൽ ഇറാൻ ഉന്നയിച്ച ആരോപണങ്ങൾ യുഎഇ ശക്തമായി തള്ളി. രാജ്യത്തിന്റെ പരമാധികാരത്തിനും ദേശീയ സുരക്ഷയ്ക്കുമെതിരായ ഏതൊരു നടപടിക്കും അന്താരാഷ്ട്ര നിയമപ്രകാരം മറുപടി നൽകാനുള്ള അവകാശം യുഎഇയ്ക്കുണ്ടെന്നും അതിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും യുഎഇ സഹമന്ത്രി ഖലീഫ ഷഹീൻ അൽ മറാർ ന്യൂഡൽഹിയിൽ വ്യക്തമാക്കി.
യുഎഇയെയും മേഖലയിലെ മറ്റ് രാജ്യങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങളെ ന്യായീകരിക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം നടപടികൾ ഐക്യരാഷ്ട്രസഭാ ചാർട്ടറിനും അന്താരാഷ്ട്ര നിയമങ്ങൾക്കും വിരുദ്ധമാണെന്നും അൽ മറാർ ചൂണ്ടിക്കാട്ടി. ബാലിസ്റ്റിക് മിസൈലുകൾ, ക്രൂസ് മിസൈലുകൾ, ഡ്രോണുകൾ എന്നിവ ഉപയോഗിച്ച് നടത്തിയ ഏകദേശം 3000 ആക്രമണങ്ങൾ യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു.
ദേശീയ താൽപ്പര്യങ്ങളും സ്വതന്ത്ര തീരുമാനമെടുക്കാനുള്ള അവകാശവും സംരക്ഷിക്കുന്നതിൽ യുഎഇ ഒരിക്കലും പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ ആക്രമണങ്ങളെ അപലപിച്ച് നിരവധി അന്താരാഷ്ട്ര പ്രമേയങ്ങൾ ഇതിനകം പാസായിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മറ്റ് രാജ്യങ്ങളുടെ സംരക്ഷണം യുഎഇ തേടുന്നില്ലെന്നും പ്രകോപനമില്ലാത്ത ആക്രമണങ്ങളെ ചെറുക്കാൻ രാജ്യത്തിന് പൂർണ ശേഷിയുണ്ടെന്നും അൽ മറാർ പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരവും ഭൗമ അഖണ്ഡതയും സംരക്ഷിക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമുള്ള അവകാശം യുഎഇ നിലനിർത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമുദ്രമാർഗങ്ങളിൽ തടസ്സം സൃഷ്ടിക്കുന്ന ഇറാന്റെ നടപടികളെയും യുഎഇ പ്രതിനിധി വിമർശിച്ചു.






