നാളെ സത്യപ്രതിജ്ഞ ചെയ്ത് കേരളത്തില്‍ ഒരു പുതിയ സര്‍ക്കാര്‍ അധികാരത്തിലേറും. അതേസമയം വിഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് കൗതുകകരമായ ഒരു പ്രോട്ടോക്കോള്‍ വിഷയമാണ്. അയല്‍സംസ്ഥാനമായ തമിഴ്നാട്ടില്‍ ജോസഫ് വിജയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ഉണ്ടായ വന്ദേമാതര ആലാപന വിവാദത്തിന്റെ പശ്ചാത്തലത്തില്‍, തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ ‘വന്ദേമാതരം’ മുഴങ്ങുമോ എന്നതാണ് ഇപ്പോള്‍ രാഷ്ട്രീയ മേഖലയിലെ ചര്‍ച്ചാവിഷയം.
തമിഴ്‌നാട്ടില്‍ ടിവികെ സര്‍ക്കാര്‍ അധികാരമേറ്റ ചടങ്ങില്‍ പരമ്പരാഗത ശൈലിക്ക് വിരുദ്ധമായി ‘വന്ദേമാതരമാണ് ആദ്യം ആലപിച്ചത്. തമിഴ്നാട്ടിലെ സര്‍ക്കാര്‍ ചടങ്ങുകള്‍ സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്ത്ത്’ പാടി ആരംഭിച്ച് ദേശീയഗാനത്തോടെ അവസാനിപ്പിക്കുന്നതാണ് പതിവ്. എന്നാല്‍ വന്ദേമാതരം ഒന്നാമതായും, ദേശീയഗാനം രണ്ടാമതായും ആലപിച്ചപ്പോള്‍ സംസ്ഥാന ഗാനം മൂന്നാമതായി തള്ളിപ്പോയത് ഡിഎംകെ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികളുടെ കടുത്ത പ്രതിഷേധത്തിനും വിവാദങ്ങള്‍ക്കും കാരണമായി.
തമിഴ്നാട്ടിലെ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെ, മെയ് 9-ന് പശ്ചിമ ബംഗാളില്‍ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ആദ്യ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റ ചടങ്ങില്‍ പക്ഷേ കഥ മറ്റൊന്നായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ ഉന്നത നേതാക്കള്‍ പങ്കെടുത്ത ചടങ്ങായിരുന്നിട്ട് കൂടി അവിടെ വന്ദേമാതരം ആലപിച്ചതേയില്ല. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ ടാഗോര്‍ ചിത്രത്തിന് മുന്നില്‍ നടന്ന ചടങ്ങില്‍ വന്ദേമാതരം ഒരിക്കല്‍ പോലും പാടിയില്ല.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിര്‍ദ്ദേശപ്രകാരം രാജ്ഭവന്റെ (ഗവര്‍ണ്ണറുടെ ഓഫീസ്) ആവശ്യപ്രകാരമാണ് വന്ദേമാതരം ഉള്‍പ്പെടുത്തിയതെന്ന് പിന്നീട് തമിഴ്നാട് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുകയായിരുന്നു. എന്നാല്‍ ശ്രദ്ധേയമായ കാര്യം അതല്ല, കേരള ഗവര്‍ണ്ണറായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് തന്നെയാണ് ഇപ്പോള്‍ തമിഴ്‌നാടിന്റേയും ചുമതല. ഇതേ ആര്‍ലേക്കര്‍ തന്നെയാണ് നാളെ കേരളത്തിലും സത്യവാചകം ചൊല്ലികൊടുക്കുക.
ജനഗണമനയും വന്ദേമാതരവും; പുതിയ നിയമം ഇങ്ങനെ
വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് 2026 ജനുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേമാതരത്തിന്റെ പൂര്‍ണ്ണരൂപം ആലപിക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. കൂടാതെ, ദേശീയഗാനത്തിന് (ജനഗണമന) നല്‍കുന്ന അതേ ബഹുമാനവും പദവിയും വന്ദേമാതരത്തിനും നല്‍കുന്ന രീതിയില്‍ ‘ദേശീയ ബഹുമതികളെ അപമാനിക്കുന്നത് തടയല്‍ നിയമത്തില്‍’ ഭേദഗതി വരുത്താനും കേന്ദ്ര മന്ത്രിസഭ അടുത്തിടെ അംഗീകാരം നല്‍കിയിരുന്നു. വന്ദേമാതരത്തെ അപമാനിക്കുന്നത് ഇനി മുതല്‍ ക്രിമിനല്‍ കുറ്റമാകും.
പ്രോട്ടോക്കോള്‍ പ്രകാരം ഗവര്‍ണ്ണറുടെ സാന്നിധ്യത്തിലുള്ള സംസ്ഥാന ചടങ്ങുകള്‍ക്ക് കടുത്ത നിബന്ധനകളുണ്ട്. ഗവര്‍ണ്ണര്‍ ഔദ്യോഗികമായി ചടങ്ങിലേക്ക് എത്തുമ്പോഴും ചടങ്ങ് കഴിഞ്ഞ് മടങ്ങുമ്പോഴും വന്ദേമാതരത്തിന്റെ പൂര്‍ണ്ണരൂപം നിര്‍ബന്ധമായും ആലപിച്ചിരിക്കണം. ദേശീയഗാനം ആലപിക്കുമ്പോള്‍ പാലിക്കേണ്ട അതേ പ്രോട്ടോക്കോള്‍ വന്ദേമാതരത്തിനും ബാധകമായതിനാല്‍, ഗാനം ആലപിക്കുന്ന സമയം മുഴുവന്‍ ചടങ്ങില്‍ പങ്കെടുന്നവര്‍ എഴുന്നേറ്റു നില്‍ക്കണം.
ഔദ്യോഗിക യോഗങ്ങളില്‍ ഗാനങ്ങള്‍ ആലപിക്കുമ്പോള്‍ വന്ദേമാതരമായിരിക്കണം ഒന്നാമത് വരേണ്ടത് എന്നും, അതിന് ശേഷമേ ദേശീയഗാനം ആലപിക്കാന്‍ പാടുള്ളൂ എന്നും പ്രോട്ടോക്കോളില്‍ വ്യക്തമാക്കുന്നു. നാളെ വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന ചടങ്ങില്‍ എങ്ങനെയായിരിക്കും കാര്യങ്ങളെന്ന് ഉദ്വേഗത്തോടെ നോക്കുകയാണ് രാഷ്ട്രീയ കേരളം.






