മുംബൈ: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമർ ഇന്ത്യയിലെത്തി. മുംബൈയിലെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അദ്ദേഹം എത്തിയപ്പോൾ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, സംസ്ഥാന ഗവർണർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
നാളെ സ്റ്റാമർ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി സ്ഥാനമേൽക്കുന്നതിനുശേഷം സ്റ്റാമറിന്റെ ഇന്ത്യയിലെത്തുന്ന ആദ്യ സന്ദർശനമാണിത്. ഇരു രാജ്യങ്ങളും തമ്മിൽ കഴിഞ്ഞ ജൂലൈ 24-ന് ഒപ്പുവെച്ച പുതിയ വ്യാപാര ഉടമ്പടിക്ക് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയെന്ന നിലയിൽ നേതാക്കളുടെ സംഭാഷണങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്.
മുംബൈയിൽ നടക്കുന്ന ആറാമത് ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ മുഖ്യ പ്രഭാഷകനായും സ്റ്റാമർ പങ്കെടുക്കും. വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷ, കാലാവസ്ഥ വ്യതിയാനം, ഊർജം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഇരുനേതാക്കളും ചർച്ചകൾ നടത്തും.
അതോടൊപ്പം ഗാസ സംഘർഷം, റഷ്യ–ഉക്രെയ്ൻ യുദ്ധം തുടങ്ങിയ രാജ്യാന്തര വിഷയങ്ങളും ചർച്ചാവിഷയമാകും. അമേരിക്കയുമായുള്ള ബന്ധത്തിൽ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ റഷ്യ, ചൈന നേതാക്കളുമായുള്ള അടുത്തകാലത്തെ കൂടിക്കാഴ്ചകൾക്ക് തുടർച്ചയായും, ബ്രിട്ടനുമായുള്ള സൗഹൃദ ബന്ധം കൂടുതൽ ഉറപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.




