ഗാസ: ഗാസയിൽ ശാശ്വതമായ വെടിനിർത്തലും ഇസ്രയേൽ സേനയുടെ പൂർണ പിന്മാറ്റവും വേണമെന്ന് ഹമാസ് വ്യക്തമാക്കി. ഇന്നത്തെ രണ്ടാം ചർച്ചക്ക് മുൻപാണ് ഈ നിലപാട് പ്രഖ്യാപിച്ചത്. തടവുകാരുടെ കൈമാറ്റത്തിന് വ്യക്തമായ കരാർ വേണമെന്നും ഹമാസ് ആവശ്യപ്പെട്ടു. താൽക്കാലിക വെടിനിർത്തലിൽ കാര്യമില്ലെന്നും മാനുഷിക സഹായം തടസമില്ലാതെ ഗാസയിൽ എത്തണമെന്നും സംഘടന വ്യക്തമാക്കി.
ഗാസയിൽ നിന്ന് പുറത്താക്കിയ ജനങ്ങൾക്ക് തിരിച്ചെത്താൻ അവസരം ഒരുക്കണമെന്നും ഗാസയുടെ പുനർനിർമാണം ഉടൻ ആരംഭിക്കണമെന്നും ഹമാസ് ആവശ്യപ്പെടുന്നു. ഇതിന് മേൽനോട്ടം വഹിക്കുന്നത് പലസ്തീനികളുടെ നേതൃത്വത്തിലുള്ള സമിതിയാകണമെന്നും അവർ വ്യക്തമാക്കി. ഇടക്കാല ഭരണ സമിതിയിലും പലസ്തീനികളുടെ പങ്കാളിത്തം വേണമെന്നതാണ് മുൻപ് വ്യക്തമാക്കിയ നിലപാട്.
അതേസമയം, ഇസ്രയേൽ ഗാസയിലെ അധികാരം വിട്ട് ഹമാസ് പൂർണമായും ആയുധം താഴെവെച്ച് ഒഴിയണമെന്ന നിലപാടിലാണ്. ഹമാസ് ഇത് അംഗീകരിക്കുമോയെന്നതാണ് ഇന്നത്തെ ചർച്ചയുടെ വിജയത്തിന് നിർണായകമാകുന്നത്. ലോകം ഉറ്റുനോക്കുന്ന ചർച്ചയായാണ് ഇതിനെ വിലയിരുത്തുന്നത്.






