തൃശൂര്‍: ഗുരുവായൂരില്‍ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി മുസ്തഫ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതി പ്രഗിലേഷിന്‍റെ അടച്ചിരുന്ന വീടിന്റെ പൂട്ട് തകര്‍ത്ത് പൊലീസ് പരിശോധന നടത്തി. കഴിഞ്ഞ ദിവസം രാത്രി പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. വീടും പരിസരവും മുമ്പേ നിരീക്ഷണത്തിലായിരുന്നു.
പ്രഗിലേഷിനെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍ കോടതി അനുമതി നേടിയശേഷം ആശാരിയുടെ സഹായത്തോടെ പൂട്ട് പൊളിച്ച് പരിശോധന നടത്തിയതായി പോലീസ് അറിയിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ.പി.എ. റഷീദ്, അയല്‍വാസി ഏറത്ത് രാജന്‍ എന്നിവര്‍ പരിശോധനയില്‍ സാന്നിധ്യം വഹിച്ചു. മുസ്തഫയുടെ സ്ഥലത്തിന്റെ കരം അടച്ച രസീത് അടക്കമുള്ള രേഖകള്‍ പൊലീസ് കണ്ടെടുത്തു. ഗുരുവായൂര്‍ ടെമ്പിള്‍ എസ്.എച്ച്.ഒ. അജയകുമാര്‍, എസ്.കെ. ഗിരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
കേസില്‍ ഒളിവിലുള്ള പ്രതികളെ പിടികൂടാനായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു. ഒന്നാം പ്രതി പ്രഗിലേഷ് നിരവധി പേരെ ഭീഷണിപ്പെടുത്തിയ വിവരം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നെന്മിനി തൈവളപ്പിലെ പ്രഗിലേഷ്, കണ്ടാണശേരി സ്രാമ്പിക്കല്‍ ദിവേക് എന്നിവർക്കെതിരെ ടെമ്പിള്‍ പൊലീസ് ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരുവരും ഇപ്പോഴും ഒളിവിലാണ്. ഇരുവരുടെയും വീടുകളിൽ നടത്തിയ പരിശോധനയിൽ സുപ്രധാന രേഖകളും രണ്ടു കാറുകളും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.



