കോട്ടയം: മാന്നാത്തിന് അടുത്ത് വാര്യമുട്ടം ആറുമണിക്കാറ്റിൽ ശൗചാലയമാലിന്യം അടക്കമുള്ളവ തള്ളുന്നത് തടയാൻ നടപടിയായി. ആർപ്പൂക്കര ഗ്രാമപ്പഞ്ചായത്ത് സ്ഥാപിച്ച ക്യാമറകളുടെ പ്രവർത്തനം പ്രസിഡന്റ് ആനന്ദ് പഞ്ഞിക്കാരൻ ഉദ്ഘാടനംചെയ്തു. തിങ്കളാഴ്ച രാത്രി സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചത് സംബന്ധിച്ച് വാർഡ് മെമ്പർ മായ പ്രതിഷേധിക്കുകയും അധികാരികളെ അറിയിക്കുകയും ചെയ്തിരുന്നു.
അടുത്ത രണ്ടു പഞ്ചായത്തുകളായ ആർപ്പൂക്കര അതിരമ്പുഴ ഇവയുടെ അതിർത്തിയിൽ മാന്നാനത്തോട് ചേർന്ന് വാര്യമുട്ടത്താണ് രാത്രി സ്ഥിരമായി മാലിന്യം തള്ളുന്നത്. ആറുമണിക്കാറ്റ് എന്നപേരിൽ വൈകുന്നേരങ്ങളിൽ ആളുകൾ ഒത്തുകൂടുന്ന സ്ഥലത്താണ് ഇത്. സമീപവാസികൾക്ക് ദുരിതമാവുകയും ചെയ്തതോടെയാണ് നടപടി.
കാറുകളുടെയും ബൈക്കുകളുടെയും അകമ്പടിയോടെ പുലർച്ചെയാണ് മാലിന്യ ലോറികൾ എത്തുന്നത്. പ്രദേശത്ത് സിസിടിവി ക്യാമറകൾ ഇല്ലാത്തതിനാൽ മാലിന്യത്തള്ളലുകാർക്ക് സഹായകരമായി. രണ്ട് തൂണുകളിലായി നാല് ക്യാമറകളാണ് ഇപ്പോൾ സ്ഥാപിച്ചിരിക്കുന്നത്. രാത്രിദൃശ്യങ്ങൾ പകർത്തുവാൻ സംവിധാനമുള്ള ക്യാമറകളാണ് ഇവ. ഇതിൽ രണ്ടെണ്ണം 360 ഡിഗ്രി തിരിയുന്നത് ആയതിനാൽ മാലിന്യമിടുന്നവർ കുടുങ്ങും.
ഇതിനുപുറമേ സമീപ സ്ഥലങ്ങളിൽ ഉള്ള ക്യാമറകൾ ഏകോപിപ്പിക്കുവാനും പഞ്ചായത്ത് നടപടി സ്വീകരിച്ചിട്ടുണ്ട്. ആർപ്പൂക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് പഞ്ഞിക്കാരൻ, വാർഡ് മെമ്പർ മായ, വാര്യമുട്ടം ആറുമണിക്കാറ്റ് വികസനസമിതി സെക്രട്ടറി പി.ഡി. വിജയൻ, മറ്റ് ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.




