ഇടുക്കി: കുട്ടിക്കാനം–കട്ടപ്പന മലയോര ഹൈവേയിൽ ഏറമ്പടത്തിന് സമീപം ചിന്നാർപ്പുഴയിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. തിരുവനന്തപുരം കാഞ്ഞിരങ്കുളം കരുമാരക്കാല ബഥേൽ ഇല്ലം സ്വദേശി ജെറിൻ ഏണസ്റ്റ് (28) ആണ് മരിച്ചത്. അപകടത്തിൽ ഭാര്യ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റപ്പോൾ, മൂന്നുവയസ്സുകാരനായ മകൻ ജോഹാൻ ഇമ്മാനുവൽ ഏണസ്റ്റ് അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വ്യാഴാഴ്ച രാവിലെ 6.30ഓടെ ഏറമ്പടത്തിനും കരിന്തരുവിക്കും ഇടയിൽ സർക്കാർ യു.പി. സ്കൂളിന് സമീപമാണ് അപകടം. തിരുവനന്തപുരത്തുനിന്ന് ഇടുക്കി ചേലച്ചുവട്ടിലെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ കാർ നിയന്ത്രണംവിട്ട് പുഴയിലേക്ക് പതിക്കുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന ജെറിൻ ഉറങ്ങിപ്പോയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അപകടസമയത്ത് കാറിൽ അഞ്ച് പേരുണ്ടായിരുന്നു. വെള്ളത്തിൽ മുങ്ങിയ കാറിൽ കുടുങ്ങിയവരെ നാട്ടുകാരും ഒഡിഷ സ്വദേശികളായ അതിഥിത്തൊഴിലാളികളും ചേർന്നാണ് രക്ഷപ്പെടുത്തിയത്. ജെറിനെ ആദ്യം പുറത്തെടുത്തെങ്കിലും ആശുപത്രിയിലെത്തിച്ച ശേഷം മരണം സ്ഥിരീകരിച്ചു. ഭാര്യ ദിവ്യജ്യോതി (28), ഭാര്യാസഹോദരി നവ്യജ്യോതി (26), നവ്യയുടെ ഭർത്താവ് അജിൻ രാജ് (28) എന്നിവർക്കാണ് പരിക്കേറ്റത്. ദിവ്യജ്യോതിയുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
അപകടം ആദ്യം കണ്ട സമീപത്തെ കുട്ടികൾ ഉടൻ നാട്ടുകാരെ വിവരമറിയിച്ചതോടെ രക്ഷാപ്രവർത്തനം വേഗത്തിലായി. ഇതിനിടെ സമീപത്ത് ജോലി ചെയ്തിരുന്ന ഒഡിഷ സ്വദേശികളായ ബസു ടർക്കി, ബസു ഓറം എന്നിവർ സ്വന്തം ജീവൻ പണയംവെച്ച് ശക്തമായ ഒഴുക്കുള്ള പുഴയിലിറങ്ങി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. പിന്നീട് നാട്ടുകാരും ചേർന്നാണ് കാറിലുണ്ടായിരുന്ന മറ്റുള്ളവരെയും പുറത്തെടുത്തത്.
അച്ഛന്റെ മരണമോ അമ്മയുടെ ഗുരുതര പരിക്കോ അറിയാതെ ജോഹാൻ അപകടശേഷം സമീപവാസിയുടെ സംരക്ഷണത്തിലായിരുന്നു. പിന്നീട് പോലീസിന്റെ നേതൃത്വത്തിൽ ബന്ധുക്കളുടെ അടുത്തേക്ക് എത്തിച്ചു.
സംരക്ഷണവേലിയില്ലാത്ത ഈ വളവിൽ മുമ്പും നിരവധി അപകടങ്ങൾ നടന്നിട്ടുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. അപകടം നടന്ന ഉടൻ നാട്ടുകാരും അതിഥിത്തൊഴിലാളികളും നടത്തിയ സമയോചിതമായ രക്ഷാപ്രവർത്തനമാണ് കൂടുതൽ ജീവനപായം ഒഴിവാക്കാൻ സഹായിച്ചതെന്നും അവർ പറഞ്ഞു.


