കൊച്ചി: നടി അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ ഇന്ന് കേസ് രജിസ്റ്റർ ചെയ്യും. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശത്തെ തുടർന്ന് കടവന്ത്ര പൊലീസാണ് നടപടി സ്വീകരിക്കുന്നത്.
ജൂൺ ഒന്നിന് നൽകിയ പരാതിയിൽ, ടിനി ടോം തനിക്കെതിരെ തുടർച്ചയായി വ്യാജപ്രചാരണവും അപവാദവും നടത്തിയെന്ന് അൻസിബ ആരോപിച്ചിരുന്നു. ടിനിയുടെ ഡ്രൈവറെ മതംമാറ്റാൻ ശ്രമിച്ചെന്ന തരത്തിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പ്രചരിപ്പിച്ചുവെന്നും, ഇതിലൂടെ തന്നെയും കുടുംബത്തെയും മാനസികമായി പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണ് ടിനിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും അൻസിബ ആരോപിച്ചു.
പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ നടിമാരായ ശ്വേതാ മേനോൻ, നീന കുറുപ്പ്, ടിനി ടോം എന്നിവരുടെ മൊഴികൾ പൊലീസ് രേഖപ്പെടുത്തിയിരുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പിൽ വന്ന പരാമർശം അൻസിബയെ ഉദ്ദേശിച്ചുള്ളതല്ലെന്ന് ശ്വേതാ മേനോൻ മൊഴി നൽകി. ആരോപണങ്ങൾ നിഷേധിച്ച ടിനി ടോം, അത്തരം പരാമർശങ്ങൾ നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി. ചില കാര്യങ്ങൾ കേട്ടതായി നീന കുറുപ്പ് പറഞ്ഞെങ്കിലും, വ്യക്തമായ തെളിവുകളോ സമയമോ വ്യക്തമാക്കാൻ കഴിഞ്ഞില്ലെന്ന് പൊലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
കേട്ടറിവിന്റെ അടിസ്ഥാനത്തിൽ മാത്രം കേസ് രജിസ്റ്റർ ചെയ്യാനാകില്ലെന്ന നിലപാടാണ് പൊലീസ് കോടതിയിൽ സ്വീകരിച്ചത്. എന്നാൽ ഈ റിപ്പോർട്ടിനെതിരെ അൻസിബ കോടതിയെ സമീപിക്കുകയും, കൈവശമുള്ള ഡിജിറ്റൽ തെളിവുകളും സമർപ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ടിനി ടോമിനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശിച്ചത്.




