മലപ്പുറം: അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി മലയാള സർവകലാശാലയിലെ ഗവേഷക വിദ്യാർഥിനി. അധ്യാപകനായ ഡോ. അരുണ്‍ ബാബു ജാതി അധിക്ഷേപം നടത്തിയെന്നും പരാതി നൽകിയിട്ടും സർവകലാശാല നടപടി സ്വീകരിച്ചില്ലെന്നുമാണ് വിദ്യാർഥിനിയുടെ ആരോപണം.
എറണാകുളം സ്വദേശിനിയായ വിദ്യാർഥിനി 2024-ലാണ് പരിസ്ഥിതി പഠന വിഭാഗത്തിൽ ഗവേഷണത്തിന് ചേർന്നത്. പ്രവേശനം ലഭിച്ച സമയത്ത് വിഭാഗം ഡയറക്ടറായിരുന്ന ഡോ. അരുണ്‍ ബാബു പലതവണ ജാതി അധിക്ഷേപം നടത്തിയെന്നും ഗവേഷണവുമായി ബന്ധമില്ലാത്ത ജോലികൾ ചെയ്യിപ്പിച്ചെന്നും അവർ ആരോപിച്ചു.
രണ്ട് വർഷമായിട്ടും ഗവേഷണത്തിന് ആവശ്യമായ സഹായം ലഭിച്ചില്ലെന്നും ഗവേഷണ രൂപരേഖ സമർപ്പിച്ചില്ലെന്ന കാരണത്താൽ ഡോക്ടറൽ കമ്മിറ്റി ചേർന്നില്ലെന്നും വിദ്യാർഥിനി പറഞ്ഞു. ഇതുമൂലം മാനസികമായി തളർന്നതായും രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും അവർ ആരോപിച്ചു. കഴിഞ്ഞ വർഷം വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും റിസർച്ച് ഡയറക്ടർക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും വിദ്യാർഥിനി പറഞ്ഞു.
അതേസമയം, വിദ്യാർഥിനിയുടെ പരാതിയിൽ സർവകലാശാലയിലെ എസ്.സി/എസ്.ടി സെൽ അന്വേഷണം നടത്തിയെന്നും ജാതി അധിക്ഷേപത്തിന് തെളിവില്ലെന്ന റിപ്പോർട്ടാണ് ലഭിച്ചതെന്നും രജിസ്ട്രാർ ഡോ. കെ. എം. ഭരതൻ വ്യക്തമാക്കി.
വിദ്യാർഥിനിയുടെ ഗവേഷണ വിഷയത്തിൽ വിദഗ്ധ അധ്യാപകർ സർവകലാശാലയിൽ ഇല്ലാത്തതിനാൽ കോ-ഗൈഡിനെ നിയമിക്കാനും ആവശ്യമായ ലാബ് സൗകര്യം ഉപയോഗിക്കാനും നിർദേശം നൽകിയിട്ടുണ്ടെന്നും സർവകലാശാലയുടെ ചട്ടപ്രകാരം ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും രജിസ്ട്രാർ അറിയിച്ചു. ഹോസ്റ്റലുമായി ബന്ധപ്പെട്ട പരാതിയിലും അന്വേഷണം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




