വാഷിങ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ കരാർ അനിശ്ചിതമായി നീട്ടിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. പാകിസ്താന്റെ അഭ്യർഥന പരിഗണിച്ചാണ് ഈ തീരുമാനം എടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാൻ പ്രതിനിധികൾക്ക് സമാധാനക്കരാറിലേക്ക് എത്താൻ കൂടുതൽ സമയം നൽകാനാണ് വെടിനിർത്തൽ നീട്ടിയതെന്ന് ട്രംപ് പറഞ്ഞു. സ്ഥിരമായ സമാധാനത്തിനായി ഒരു ഏകീകൃത നിർദേശം മുന്നോട്ടുവെയ്ക്കാൻ ഈ സമയം സഹായകരമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി അസിം മുനീറും നൽകിയ അഭ്യർഥനയെ തുടർന്നാണ് തീരുമാനം. ഇറാനുനേരെയുള്ള ആക്രമണം താൽക്കാലികമായി നിർത്തിവെയ്ക്കണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം തുടരുമെന്ന് ട്രംപ് അറിയിച്ചു.
ട്രംപിന്റെ തീരുമാനത്തിന് ഷഹബാസ് ഷരീഫ് നന്ദി അറിയിച്ചു. സമാധാനത്തിനായുള്ള പാകിസ്താന്റെ ശ്രമങ്ങൾ തുടരുമെന്നും ഇസ്ലാമാബാദിൽ നടക്കുന്ന ചർച്ചകളിലൂടെ പ്രശ്നത്തിന് പരിഹാരം കാണാമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. വെടിനിർത്തൽ കരാറിന്റെ കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കയാണ് ഇത് നീട്ടിയത്. യുഎസ് ഇറാനോട് സമയപരിധിയില്ലാതെ ഇത്തരമൊരു നീക്കം നടത്തുന്നത് ഇതാദ്യമായാണെന്ന് വിലയിരുത്തപ്പെടുന്നു.




