തിരുവനന്തപുരം: സംസ്ഥാന സർക്കാർ വാഹനങ്ങളുടെ കാലാവധി 20 വർഷമായി ഉയർത്തിയ തീരുമാനം കേന്ദ്ര സർക്കാർ തള്ളി. ഈ നിർദേശം അംഗീകരിക്കാനാകില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു. കേന്ദ്ര നിയമത്തിന് വിരുദ്ധമായ സംസ്ഥാന സർക്കാർ നിയമഭേദഗതി നിലനിൽക്കില്ലെന്നും, വാഹനങ്ങളുടെ കാലാവധി കൂട്ടുന്നതിൽ സംസ്ഥാനത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാൻ കഴിയില്ലെന്നും കേന്ദ്രം ട്രാൻസ്പോർട്ട് കമ്മിഷണർക്ക് നൽകിയ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ അവസാന കാലത്ത് മന്ത്രി കെ.ബി. ഗണേഷ്കുമാറാണ് സർക്കാർ വാഹനങ്ങളുടെ ഉപയോഗകാലാവധി 20 വർഷമായി ഉയർത്തിയത്. ഈ വാഹനങ്ങൾക്ക് ഇൻഷുറൻസ് നൽകാൻ സ്റ്റേറ്റ് ഇൻഷുറൻസ് സർവീസിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ ഇത് നിയമവിരുദ്ധമാണെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. സംസ്ഥാനത്തിന്റെ തീരുമാനം കേന്ദ്ര നിയമങ്ങളോട് പൊരുത്തപ്പെടുന്നില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.






