കൊച്ചി: മൺസൂൺ കാലത്ത് കടലാക്രമണം ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്ന പ്രദേശങ്ങളിലൊന്നാണ് ചെല്ലാനം. പതിറ്റാണ്ടുകളായി തീര സംരക്ഷണത്തിനായി ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും, ഓരോ വർഷവും പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് കടലേറ്റം ശക്തമാകുന്ന അവസ്ഥയാണ് ഇവിടെ. സ്ഥിരമായ ഒരു പരിഹാരം ഇന്നും ചെല്ലാനം സ്വദേശികൾക്ക് ലഭിച്ചിട്ടില്ല.
കഴിഞ്ഞ മാർച്ച് 7-ന് ചെല്ലാനം തീര സംരക്ഷണത്തിന്റെ രണ്ടാംഘട്ട പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നടത്തിയെങ്കിലും, ഇതുവരെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
ഉദ്ഘാടനം നടന്നെങ്കിലും അനുമതികൾ പൂർത്തിയായില്ലെന്ന് ആരോപണം
തീരസംരക്ഷണത്തിനായുള്ള ഒന്നാംഘട്ട പദ്ധതി ജനങ്ങൾക്ക് ആശ്വാസം നൽകിയിരുന്നു. അതിനാൽ തന്നെ രണ്ടാംഘട്ട പദ്ധതിയോട് വലിയ പ്രതീക്ഷയായിരുന്നു. എന്നാൽ സാമ്പത്തികവും സാങ്കേതികവുമായ അനുമതികൾ നേടാതെയാണ് ഭരണാനുമതി മാത്രം അടിസ്ഥാനമാക്കി ഉദ്ഘാടനം നടത്തിയതെന്നാണ് ചെല്ലാനം ജനകീയ സമിതിയുടെ ആരോപണം. സർക്കാർ സാമ്പത്തിക അനുമതി നൽകിയതായി അറിയിച്ചിട്ടുണ്ടെങ്കിലും സാങ്കേതിക അനുമതി ലഭിച്ചിട്ടില്ലെന്നാണ് സമരസമിതി ചൂണ്ടിക്കാണിക്കുന്നത്.
പദ്ധതി നടപ്പാക്കാൻ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ ചുമതലപ്പെടുത്തുമെന്ന സൂചന ഉണ്ടായിരുന്നുവെങ്കിലും ഇതുവരെ കരാറുകളൊന്നും ഒപ്പുവെച്ചിട്ടില്ലെന്നും സമിതി വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസിൽ (WP(C)10189/2021) തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചതിന് ശേഷമേ സർക്കാർ തീരുമാനമെടുക്കൂവെന്നാണ് അറിയിച്ചതെന്നും അവർ പറയുന്നു.
മൺസൂൺ മുന്നിൽ ആശങ്കയിൽ തീരദേശവാസികൾ
രണ്ടാംഘട്ട പദ്ധതിയുടെ ഉദ്ഘാടനം നടന്നപ്പോൾ ആശ്വാസം തോന്നിയിരുന്നുവെങ്കിലും, പിന്നീട് അത് ആശങ്കയായി മാറിയതായി സമരസമിതി ജനറൽ കൺവീനർ വി.ടി. സെബാസ്റ്റ്യൻ പറഞ്ഞു. ഒരു മാസംക്കകം മൺസൂൺ എത്താനിരിക്കെ സംരക്ഷണ സംവിധാനങ്ങൾ ഇല്ലാത്തത് വലിയ ഭീതിയുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ പ്രഖ്യാപനങ്ങൾ വിശ്വസിച്ച് പലരും വായ്പയെടുത്ത് വീടുകൾ പുതുക്കിപ്പണിതെങ്കിലും സംരക്ഷണ ഭിത്തി ഇല്ലാത്ത സാഹചര്യത്തിൽ മഴക്കാലം എങ്ങനെ തരണം ചെയ്യുമെന്ന ആശങ്കയിലാണ് നാട്ടുകാർ. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വേഗത്തിലുള്ള ഉദ്ഘാടനമാത്രമാണ് നടന്നതെന്നും, പ്രായോഗിക നടപടികൾ വൈകുന്നതിലൂടെ തീരദേശ ജനതയെ സർക്കാർ വഞ്ചിക്കുകയാണെന്നും സമരസമിതി ആരോപിച്ചു.




