തിരുവനന്തപുരം: വി ഡി സതീശൻ നേതൃത്വം നൽകുന്ന സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ആശ വർക്കർമാർക്ക് 3000 രൂപയുടെ വേതന വർധന പ്രഖ്യാപിച്ചു. ഇപ്പോൾ ലഭിക്കുന്ന 9000 രൂപയിൽ നിന്ന് വേതനം 12,000 രൂപയാക്കുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിരമിക്കൽ ആനുകൂല്യങ്ങളിലും മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
“എല്ലാം ഒരേസമയം ചെയ്യണമെന്നാണ് ആഗ്രഹം. ഇത് ആദ്യ ഘട്ടം മാത്രമാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതനുസരിച്ച് വീണ്ടും വർധന പരിഗണിക്കും,” എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അംഗൻവാടി ജീവനക്കാർക്കും സർക്കാർ സഹായം പ്രഖ്യാപിച്ചു. അംഗൻവാടി ഹെൽപ്പർമാർക്കും ടീച്ചർമാർക്കും 1000 രൂപ വീതം വർധന നൽകും. പ്രീ-പ്രൈമറി ടീച്ചർമാർക്കും പാചക തൊഴിലാളികൾക്കും 1000 രൂപയുടെ വർധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആശ വർക്കർമാർ ഓണറേറിയം 21,000 രൂപയാക്കണമെന്നും വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സമരം നടത്തിയിരുന്നു. യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ആശ വർക്കർമാരുടെ ആവശ്യങ്ങളിൽ തീരുമാനം എടുക്കുമെന്ന് സമരവേദിയിൽ വച്ച് വി ഡി സതീശൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.






