തിരുവനന്തപുരം: കാലടി സംസ്കൃത സർവകലാശാലയിലെ ഒരു സംഘം വിദ്യാർഥികൾ ദേഹോപദ്രവം ഏൽപ്പിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തെന്ന പരാതിയിൽ വൈസ് ചാൻസലർ സിസാ തോമസിന് പൂർണ പിന്തുണയുമായി ഗവർണർ. സിസാ തോമസിനെ നേരിൽ കണ്ട് ഗവർണർ സംഭവത്തെക്കുറിച്ച് വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. രാജ്ഭവനിൽ നടന്ന ‘അറ്റ് ഹോം’ പരിപാടിക്കിടെയായിരുന്നു കൂടിക്കാഴ്ച. സിസാ തോമസുമായി കൂടിക്കാഴ്ച നടത്താൻ ഗവർണർ തന്നെയാണ് ആവശ്യപ്പെട്ടത്.
തനിക്കുനേരെ ദേഹോപദ്രവം ഉൾപ്പെടെയുള്ള അതിക്രമം ഉണ്ടായതായി സിസാ തോമസ് ഗവർണറെ അറിയിച്ചതായാണ് വിവരം. സംഭവത്തിൽ രേഖാമൂലം വിശദമായ റിപ്പോർട്ട് നൽകാൻ ഗവർണർ നിർദേശിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ചാൻസലർ ഉറപ്പുനൽകി. കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മുഖ്യമന്ത്രി, ഡിജിപി, ആഭ്യന്തരമന്ത്രി എന്നിവർക്ക് സിസാ തോമസ് പരാതി നൽകിയത്.
സംഭവത്തിൽ ഗവർണർ സംസ്ഥാന പൊലീസ് മേധാവിയെയും ലോക്ഭവനിലേക്ക് വിളിച്ചുവരുത്തി. സിസാ തോമസിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള പൊലീസ് നടപടികൾ ഡിജിപി ഗവർണറെ അറിയിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നും ഗവർണർ നിർദേശിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തുന്നത് അപൂർവ നടപടിയായാണ് വിലയിരുത്തുന്നത്.
വിദ്യാർഥികൾ ദേഹോപദ്രവം ഏൽപ്പിക്കുകയും കയ്യേറ്റം ചെയ്യുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തെന്നാണ് സിസാ തോമസിന്റെ പരാതി. സംഭവത്തിൽ നാല് എസ്‌എഫ്‌ഐ പ്രവർത്തകരെ കാലടി പൊലീസ് അറസ്റ്റ് ചെയ്തു. മെവിൻ, യദുകൃഷ്ണൻ, ബേസിൽ, വിജീഷ് എന്നിവരാണ് അറസ്റ്റിലായത്.
ഓഗസ്റ്റ് 13നാണ് കാലടി സംസ്കൃത സർവകലാശാലയിൽ എസ്‌എഫ്‌ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നത്. സർവകലാശാലയിൽ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലേക്ക് ശവമഞ്ചം ഉൾപ്പെടെ എത്തിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാർ വി സി സിസാ തോമസിനെയും സിൻഡിക്കേറ്റ് അംഗങ്ങളെയും തടഞ്ഞുവെച്ചതായും ആരോപണമുണ്ട്.
സംഭവത്തിന് പിന്നാലെ തനിക്കെതിരെ കയ്യേറ്റമുണ്ടായെന്നും സിൻഡിക്കേറ്റ് അംഗങ്ങളെ മുറിയിൽ പൂട്ടിയിട്ടെന്നും ഔദ്യോഗിക വാഹനം നശിപ്പിച്ചെന്നും സിസാ തോമസ് ആരോപിച്ചിരുന്നു. ആദ്യം പരാതി നൽകില്ലെന്ന നിലപാടിലായിരുന്നെങ്കിലും പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു.



