ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസിന് ഇന്ന് ഔദ്യോഗികമായി സമാപനമാകും. നിലവിൽ മെഡൽപ്പട്ടികയിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. അവസാന ദിനത്തിൽ നിലവിലെ 39 മെഡൽ നേട്ടം വർധിപ്പിക്കാനാണ് ഇന്ത്യയുടെ ലക്ഷ്യം. സമാപനച്ചടങ്ങിൽ 2030 കോമൺവെൽത്ത് ഗെയിംസിന്റെ ആതിഥേയ നഗരമായ അഹമ്മദാബാദിന് ഔദ്യോഗികമായി കോമൺവെൽത്ത് ബാറ്റണും പതാകയും കൈമാറും.
ഗ്ലാസ്‌ഗോയിലെ ഒവിഒ ഹൈഡ്രോയിൽ നടക്കുന്ന സമാപനച്ചടങ്ങിൽ സംഗീത-സാംസ്കാരിക പരിപാടികളുടെ വമ്പിച്ച വിരുന്നാണ് ഒരുക്കിയിരിക്കുന്നത്. കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്നുള്ള കായികതാരങ്ങളെ ആദരിക്കുകയും ഗെയിംസിന് ആതിഥേയത്വം വഹിച്ച ഗ്ലാസ്‌ഗോ നഗരത്തോടുള്ള നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്ന ചടങ്ങായിരിക്കും ഇത്. റോക്ക് ബാൻഡായ സിംപിൾ മൈൻഡ്സ് ചടങ്ങിലെ പ്രധാന ആകർഷണമാണ്.
2030 കോമൺവെൽത്ത് ഗെയിംസിന്റെ ആതിഥേയ നഗരമായ അഹമ്മദാബാദിനെ പ്രതിനിധീകരിച്ച് ഇന്ത്യയുടെ സാംസ്കാരിക പരിപാടിയും സമാപനച്ചടങ്ങിൽ അരങ്ങേറും. പ്രശസ്ത ഗായകൻ ശങ്കർ മഹാദേവനും നടി രശ്മിക മന്ദാനയും ഈ അവതരണത്തിന്റെ ഭാഗമാകും. ഗ്ലാസ്‌ഗോ സമയം രാത്രി 9 മണിക്കാണ് സമാപനച്ചടങ്ങ് ആരംഭിക്കുക. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 1.30 മണിക്കാണ് ചടങ്ങിന് തുടക്കമാകുക. 13,000 പേർക്ക് ഇരിക്കാവുന്ന ഒവിഒ ഹൈഡ്രോയിലാണ് ചടങ്ങ് നടക്കുന്നത്.സമാപനച്ചടങ്ങ് സോണി സ്‌പോർട്സ് നെറ്റ്‌വർക്കിലും ഡിഡി ഫ്രീ ഡിഷിലൂടെയും തത്സമയം സംപ്രേഷണം ചെയ്യും. സോണി ലിവ് ആപ്പിലും വെബ്സൈറ്റിലും ലൈവ് സ്ട്രീമിംഗും ലഭ്യമാകും




