ആലപ്പുഴ: സാമൂഹിക പ്രവർത്തകനായ ആൽബിൻ മാത്യുവിനെതിരെ ലൈംഗികാതിക്രമ പരാതി. ആലപ്പുഴ പുന്നപ്രയിലെ ശാന്തി ഭവൻ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. ലൈംഗിക ചുവയുള്ള പരാമർശങ്ങളും അനാവശ്യ സ്പർശന ശ്രമവും നടത്തിയെന്നാണ് യുവതിയുടെ ആരോപണം.
കഴിഞ്ഞ മൂന്ന് മാസമായി സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്ന യുവതി, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആൽബിൻ മാത്യു നിരന്തരം ലൈംഗിക കാര്യങ്ങൾ സംസാരിക്കുകയും മോശം രീതിയിൽ പെരുമാറുകയും ചെയ്തതായി ആരോപിച്ചു. ഇതുസംബന്ധിച്ച് സ്ഥാപന മാനേജരോട് പരാതി നൽകിയെങ്കിലും നടപടിയെടുക്കുന്നതിനുപകരം തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്നാണ് യുവതിയുടെ ആരോപണം.
ആൽബിൻ മാത്യു മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങൾ തന്റെ കൈവശമുണ്ടെന്നും പോലീസിൽ പരാതി നൽകാതിരിക്കാൻ ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും യുവതി ആരോപിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ പുന്നപ്ര പോലീസ് പ്രാഥമിക അന്വേഷണം ആരംഭിക്കുകയും യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
മൂന്ന് കൊലപാതകക്കേസുകൾ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായിരുന്ന ആൽബിൻ മാത്യു, വർഷങ്ങൾക്കുമുമ്പ് ജയിൽ മോചിതനായശേഷമാണ് സാമൂഹിക പ്രവർത്തനരംഗത്തേക്ക് എത്തിയത്. അദ്ദേഹത്തിന്റെ സ്ഥാപനത്തിന് വിദേശത്തുനിന്ന് ഉൾപ്പെടെ വലിയ തോതിൽ ധനസഹായം ലഭിക്കുന്നുവെന്ന ആരോപണങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ഇപ്പോൾ ലൈംഗികാതിക്രമ പരാതിയും ഉയർന്നിരിക്കുന്നത്.
ആരോപണങ്ങളിൽ ആൽബിൻ മാത്യുവിന്റെ പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല. പരാതിയിൽ പോലീസ് അന്വേഷണം തുടരുകയാണ്.











