കടലൂർ: തമിഴ്നാട്ടിലെ കടലൂർ ജില്ലയിൽ പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയെ യുവാവ് കത്തി ഉപയോഗിച്ച് ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ചിദംബരത്തിന് സമീപമുള്ള കീഴ്മൂങ്കിലാടി ഗ്രാമത്തിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. അയ്യപ്പൻ എന്ന ഇലക്ട്രീഷ്യനാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
പെൺകുട്ടിയുടെ വീട്ടിൽ ഇലക്ട്രിക് ജോലിക്കായി എത്തിയപ്പോഴാണ് ഇയാൾക്ക് പരിചയമായത്. തുടർന്ന് പലതവണ പ്രണയാഭ്യർഥന നടത്തിയെങ്കിലും പെൺകുട്ടി അത് നിരസിച്ചതായി പൊലീസ് പറഞ്ഞു. സംഭവദിവസം പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്ത് അയ്യപ്പൻ വീണ്ടും വീട്ടിലെത്തി പ്രണയാഭ്യർഥന നടത്തി. വീണ്ടും നിരസിച്ചതോടെ കത്തി ഉപയോഗിച്ച് ആക്രമിച്ചതായാണ് പൊലീസ് പറയുന്നത്.
പെൺകുട്ടിയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് ഉടൻ ആശുപത്രിയിലെത്തിച്ചത്. നിലവിൽ കടലൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആക്രമണത്തിന് ശേഷം പ്രതി ഒളിവിൽ പോയി. കേസെടുത്ത പൊലീസ് പ്രതിക്കായി വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.




