തിരുവനന്തപുരം: കടയ്ക്കാവൂർ പരിധിയിലെ കവലയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപിക മർദിച്ചതായി പരാതി. പാഠഭാഗങ്ങൾ വേഗത്തിൽ എഴുതിയില്ലെന്ന് ആരോപിച്ചാണ് കുട്ടിയെ മർദിച്ചതെന്നാണ് രക്ഷിതാക്കളുടെ പരാതി.
മർദനത്തിൽ കുട്ടിയുടെ വലത് കൈയിലെ വിരലിന് പരിക്കേറ്റതിനെ തുടർന്ന് വർക്കല താലൂക്ക് ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജിലും ചികിത്സ തേടി. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. എന്നാൽ അന്ന് കുട്ടി കൈയ്ക്ക് വേദനയുള്ള വിവരം മാതാപിതാക്കളെ അറിയിച്ചിരുന്നില്ല.
പിറ്റേന്ന് കുട്ടി കൈ മറച്ചുപിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട മാതാവ് പരിശോധിച്ചപ്പോഴാണ് വിരലിലെ നീര് കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ വിരലിലെ ലിഗമെന്റിന് പരിക്കേറ്റതായി കണ്ടെത്തി. നിലവിൽ കുട്ടിയുടെ കൈ പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ്.
സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് രക്ഷിതാക്കൾ കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിലും സാമൂഹ്യ ക്ഷേമ വകുപ്പിലും സ്കൂൾ അധികൃതർക്കും പരാതി നൽകി. പരാതി ലഭിച്ചതായും വിഷയം ചർച്ച ചെയ്യാൻ ഇരുകൂട്ടരെയും വിളിച്ചിരുന്നെങ്കിലും യോഗം നടന്നില്ലെന്നും സ്കൂൾ പ്രധാനാധ്യാപിക അറിയിച്ചു.




