ബെംഗളൂരു: കർണാടകയിൽ ഭരണം നിലനിർത്താൻ തന്ത്രപ്രധാന നീക്കങ്ങളുമായി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ. സെപ്റ്റംബർ 18ന് മംഗളൂരുവിൽ മന്ത്രിസഭാ യോഗം ചേരാൻ സർക്കാർ തീരുമാനിച്ചു. ഭരണപരമായ നടപടിയാണെങ്കിലും 2028ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വലിയ രാഷ്ട്രീയ സന്ദേശം നൽകുകയാണ് ഇതിലൂടെ ഡി.കെ. ശിവകുമാർ ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തൽ. സർക്കാർ 100 ദിവസം പിന്നിട്ട വേളയിലാണ് നിർണായക തീരുമാനം.
കർണാടക സർക്കാരിന്റെ മന്ത്രിസഭാ യോഗം ബെംഗളൂരുവിന് പുറത്ത് ചേരുന്നത് അപൂർവമാണ്. ചരിത്രത്തിൽ ആദ്യമായാണ് ദക്ഷിണ കന്നഡ ജില്ലയിൽ മന്ത്രിസഭാ യോഗം ചേരുന്നത്. ആർഎസ്എസിന് ശക്തമായ സ്വാധീനമുള്ള ദക്ഷിണ കന്നഡയിൽ രാഷ്ട്രീയ അടിത്തറ വിപുലീകരിക്കാനുള്ള കോൺഗ്രസിന്റെ നീക്കമായാണ് തീരുമാനത്തെ വിലയിരുത്തുന്നത്.
സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ ബിജെപി ശക്തിപ്രാപിക്കുന്നതിന് മുമ്പേ ആർഎസ്എസിന്റെ ‘ഹിന്ദുത്വ പരീക്ഷണശാല’യായി വിശേഷിപ്പിക്കപ്പെട്ട മേഖലയാണ് തീരദേശ കർണാടക. ആർഎസ്എസിനും അനുബന്ധ സംഘടനകൾക്കും ദക്ഷിണേന്ത്യയിൽ ശക്തമായ വേരോട്ടമുള്ള ദക്ഷിണ കന്നഡയിലും ഉഡുപ്പിയിലും സ്വാധീനം വർധിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.
1975ൽ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിനോടുള്ള അതൃപ്തി മുതലെടുത്താണ് ആർഎസ്എസ് തീരദേശ കർണാടകയിൽ സ്വാധീനം ശക്തമാക്കിയതെന്നാണ് വിലയിരുത്തൽ. സെപ്റ്റംബർ 18ലെ മന്ത്രിസഭാ യോഗം വികസന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനാണെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ മൂന്ന് പതിറ്റാണ്ടുകളായി തുടരുന്ന ദക്ഷിണ കന്നഡയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ മാറ്റം വരുത്താനുള്ള രാഷ്ട്രീയ നീക്കങ്ങൾക്കും യോഗം വേദിയാകുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.
ദക്ഷിണ കന്നഡയിൽ എട്ടും ഉഡുപ്പിയിൽ അഞ്ചും നിയമസഭാ മണ്ഡലങ്ങളാണുള്ളത്. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ കോൺഗ്രസ് തരംഗമുണ്ടായിട്ടും തീരദേശ കർണാടക ബിജെപിക്കൊപ്പം ഉറച്ചുനിന്നു. രണ്ട് ജില്ലകളിലെയും 13 സീറ്റുകളിൽ 11ലും ബിജെപി വിജയിച്ചപ്പോൾ രണ്ടിടത്ത് മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്.
2028ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ശക്തികേന്ദ്രത്തിൽ വിള്ളൽ വീഴ്ത്താനാകുമെന്നാണ് ഡി.കെ. ശിവകുമാറിന്റെ പ്രതീക്ഷ. 2023ൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേടിയ 135 സീറ്റുകൾ നിലനിർത്തുക എന്നതും ശിവകുമാറിന് മുന്നിലുള്ള പ്രധാന വെല്ലുവിളിയാണ്.
സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയതിലുള്ള അതൃപ്തി മറികടക്കുന്നതിനൊപ്പം പുതിയ രാഷ്ട്രീയ അടിത്തറ രൂപപ്പെടുത്താനും ഡി.കെ. ശിവകുമാർ ലക്ഷ്യമിടുന്നു. ന്യൂനപക്ഷ, പിന്നാക്ക, ദളിത് വിഭാഗങ്ങളെ ഉൾപ്പെടുത്തി സിദ്ധരാമയ്യ മുന്നോട്ടുവച്ച ‘അഹിന്ദ’ രാഷ്ട്രീയത്തിലൂടെയാണ് 2023ൽ കോൺഗ്രസ് സംസ്ഥാനത്ത് അധികാരത്തിലെത്തിയത്. സിദ്ധരാമയ്യയുടെ അഭാവം ഈ സാമൂഹിക സഖ്യത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക കോൺഗ്രസിനുണ്ട്.
ഈ സാഹചര്യത്തിൽ ബിജെപി എംഎൽഎമാർക്കെതിരായ പ്രാദേശിക അതൃപ്തി വോട്ടാക്കി മാറ്റാനും പരമ്പരാഗതമായി ബിജെപിയെ പിന്തുണയ്ക്കുന്ന ലിംഗായത്ത് വിഭാഗത്തിൽ സ്വാധീനം വർധിപ്പിക്കാനുമാണ് കോൺഗ്രസ് ശ്രമിക്കുന്നത്.












