കോഴിക്കോട്: കോണ്‍ഗ്രസ് ആഹ്വാനം ചെയ്തഹർത്താലിൽ സംഘർഷാവസ്ഥ. ഹർത്താലിനിടെ നഗരത്തിൽ ബസ്സുകൾ തടഞ്ഞു. കോഴിക്കോട് – പാലക്കാട്ട് റൂട്ടിലോടുന്ന ബസുകളാണ് മൊഫ്യൂസൽ സ്റ്റാൻഡിന് സമീപം ഹർത്താൽ അനുകൂലികൾ തടഞ്ഞത്.
ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകൾ സർവ്വീസ് നടത്തുന്നുണ്ടെങ്കിലും മറ്റുജില്ലകളിലേക്കുള്ള സ്വകാര്യ ബസ്സുകളാണ് തടയുന്നത്. ഗതാഗതം തടസ്സപ്പെടുത്തിയ പ്രവർത്തകരെ പൊലീസ് പിടിച്ചുമാറ്റുനെത്തിയതാണ് സംഘർഷാവസ്ഥയ്ക്ക് കാരണമായിരിക്കുന്നത്.
കോഴിക്കോട് ചേവായൂര്‍ സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സി.പി.ഐ.എം അക്രമത്തിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് ഇന്ന് ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.
പാൽ, പത്രം, ആംബുലൻസ്, ആശുപത്രി, വിവാഹ സംഘം, മറ്റ് അവശ്യ സർവ്വീസ് എന്നിവയെ ഒഴിവാക്കിയാണ് ഹർത്താൽ. ഹർത്താലുമായി സഹകരിക്കില്ലെന്നും കടകൾ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി അറിയിച്ചെങ്കിലും സംഘർഷാവസ്ഥ ഉടലെടുത്തതോടെ കടകളടച്ചുതുടങ്ങിയിരിക്കുകയാണ്.


