കോട്ടയം: എരുമേലി മണ്ഡലകാല തീർഥാടനo ആരംഭിച്ച ശബരിമലയിൽ നട തുറക്കുന്നതിനു മുന്നോടിയായി തീർഥാടകരുടെ ഒഴുക്കു വർദ്ധിച്ചു. വൃശ്ചികം ഒന്നിനു പതിനായിരക്കണക്കിനു തീർഥാടകരാണ് രണ്ടു ദിവസമായി എരുമേലിയിൽ എത്തിയിട്ടുള്ളത്. പേട്ടതുള്ളി ആചാര പ്രകാരമാണ് ശബരിമലയിലേക്ക് യാത്ര തുടരുന്നത്. കെഎസ്ആർടിസി ഇന്നലെ രാവിലെ മുതൽ വൈകിട്ടു വരെ തൊണ്ണൂറ് സർവീസുകളാണ് നടത്തിയത്.
തീർഥാടക വാഹനങ്ങളുടെ തിരക്കുമൂലം എരുമേലി നഗരത്തിലെ പാർക്കിങ് സ്ഥലങ്ങൾ നിറഞ്ഞു കവിഞ്ഞു. ഗതാഗത നിയന്ത്രണങ്ങൾക്കും, സുരക്ഷാ ക്രമീകരണങ്ങൾക്കുമായി അഞ്ഞൂറിൽ പരം പൊലീസ് കാരാണ് എരുമേലിയിലും ശബരിമല പാതയിലും ഡ്യൂട്ടിയിൽ ഉള്ളത്.
പേട്ടതുള്ളൽ പാതയിൽ ഇന്നലെ ഗതാഗതം തുടർന്നു. അതേ സമയം വലിയ വാഹനങ്ങൾ ഉൾപ്പടെ നഗരത്തിലൂടെ കടത്തി വിടുന്നത് ഗതാഗതക്കുരുക്കിനു കാരണമാകുന്നതായി പരാതിയുണ്ട്. വലിയ വാഹനങ്ങൾ കുറുവാമൂഴി വഴി വിടണമെന്നു നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നു.
അതുപോലെ തീർഥാടകരുടെ വാഹനങ്ങളുടെ സുരക്ഷയ്ക്കായി മോട്ടർ വാഹന വകുപ്പിന്റെ സേഫ് സോൺ പദ്ധതി ആരംഭിച്ചു. മോട്ടർവാഹന വകുപ്പിന്റെ ഉദ്യോഗസ്ഥർ എല്ലാ പ്രധാന റോഡിലും സേവനം ലഭ്യമാക്കുന്നതാണ് സേഫ് സോൺ പദ്ധതി. എരുമേലി കണമല പൊൻകുന്നം, മുണ്ടക്കയം, അഴുത തുടങ്ങിയ റൂട്ടുകളിലാണ് 24 മണിക്കൂറും സേവനം ഉള്ളത്. ആറ് സ്ക്വാഡുകൾ ഇന്നു മുതൽ റോഡുകളിലുണ്ടാവും. കൂടാതെ അടിയന്തര ഘട്ടങ്ങളിൽ പ്രവർത്തിക്കാൻ ദ്രുത കർമ സംഘം തയ്യാറാണ്.






