തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിക്കാനിരുന്ന വിവാദ ഫീച്ചറുമായി ബന്ധപ്പെട്ട് ന്യൂസ് എഡിറ്റർ കെ.ആർ. അജയനെ വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്ന് മാറ്റി. നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തിയതിനെ തുടർന്നാണ് നടപടി. ടി. ചന്ദ്രമോഹന് പുതിയ ചുമതല നൽകി.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികൾ ഉണ്ടായേക്കുമെന്നാണ് വിവരം. ഞായറാഴ്ച പുറത്തിറങ്ങേണ്ടിയിരുന്ന വാരാന്തപ്പതിപ്പിലാണ് വിവാദമായ ഉള്ളടക്കം ഉൾപ്പെടുത്തിയിരുന്നത്.
‘മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം’ എന്ന പേരിൽ വി.എസ്. അച്യുതാനന്ദനെ അനുസ്മരിക്കുന്ന കെ.വി. സുധാകരന്റെ ലേഖനമായിരുന്നു പതിപ്പിലെ പ്രധാന ഫീച്ചർ. അതേസമയം, അവസാന പേജിൽ ടി.സി. രാജേഷ് തയ്യാറാക്കിയ ‘കള്ളൻ വിജയൻ, ധന്യനാടകഗ്രാമം, മുത്തത്തിപ്പാറ പി.ഒ.’ എന്ന ഫീച്ചറും ഉൾപ്പെടുത്തിയിരുന്നു.
വി.എസ്. അച്യുതാനന്ദനെക്കുറിച്ചുള്ള അനുസ്മരണ ലേഖനവും ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടിലുള്ള ഫീച്ചറും ഒരേ പതിപ്പിൽ പ്രസിദ്ധീകരിക്കുന്നത് തെറ്റായ വ്യാഖ്യാനങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയെ തുടർന്നാണ് വാരാന്തപ്പതിപ്പിന്റെ അച്ചടിയും വിതരണവും നിർത്തിവെച്ചതെന്നാണ് വിവരം.




