കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ വിവാദ സ്പോൺസർഷിപ്പ് കരാറിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കുടുംബസംഗമ പരിപാടിയുടെ ടൈറ്റിൽ സ്പോൺസർഷിപ്പ് 75 ലക്ഷം രൂപയ്ക്ക് വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രം ഏറ്റെടുത്തതായാണ് വിവരം. ക്ഷേത്രം പ്രസിഡന്റ് ടി.ജി. നന്ദകുമാറും അമ്മ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും തമ്മിലായിരുന്നു കരാർ.
മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന നിലപാടിലാണ് നടി അൻസിബ ഹസൻ ഈ കരാറിനെ എതിർത്തത്. മതസ്ഥാപനങ്ങളിൽ നിന്ന് സാമ്പത്തിക സഹായം സ്വീകരിക്കരുതെന്ന അഭിപ്രായമാണ് അവർ മുന്നോട്ടുവെച്ചത്.
ഈ വിഷയത്തിൽ സംഘടനയ്ക്കുള്ളിൽ വോട്ടെടുപ്പും നടന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ അമ്മ പ്രസിഡന്റ് ശ്വേതാ മേനോൻ അൻസിബയുടെ നിലപാട് തള്ളിക്കളഞ്ഞിരുന്നു. ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻ ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സംഘടനയായതിനാൽ ആരിൽ നിന്നും സംഭാവന സ്വീകരിക്കുന്നതിൽ നിയമതടസ്സമില്ലെന്നാണ് ശ്വേതാ മേനോന്റെ വിശദീകരണം.
കഴിഞ്ഞ ഫെബ്രുവരി 14ന് കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കുടുംബസംഗമത്തിനായിരുന്നു വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രം ടൈറ്റിൽ സ്പോൺസറായത്. കരാർ പ്രകാരം 75 ലക്ഷം രൂപ നൽകാനായിരുന്നു ധാരണ. ഇതിൽ 30 ലക്ഷം രൂപ ആദ്യഗഡുവായി നൽകിയതായും ബാക്കി 45 ലക്ഷം രൂപ ലഭിക്കാനുണ്ടെന്നും റിപ്പോർട്ടുണ്ട്.
അതേസമയം, പരിപാടിയിൽ ക്ഷേത്രത്തിന്റെ പരസ്യം ആവശ്യമായ രീതിയിൽ പ്രദർശിപ്പിച്ചില്ലെന്ന പരാതിയും ക്ഷേത്രഭാരവാഹികൾ സംഘടനയെ അറിയിച്ചതായി വിവരമുണ്ട്. ബാക്കി തുക നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇനിയും നടക്കാനുണ്ടെന്നാണ് ക്ഷേത്രം പ്രസിഡന്റ് ടി.ജി. നന്ദകുമാർ വ്യക്തമാക്കിയിരിക്കുന്നത്.





