തിരുവനന്തപുരം: എൽഡിഎഫിന് വീണ്ടും ഭരണത്തിലേറാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലുമായി സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം. അതേസമയം പാർട്ടിയുടെ സീറ്റുകളുടെ എണ്ണം കുറയാനാണ് സാധ്യതയെന്നും യോഗം വിലയിരുത്തി. ഇത്തവണ 25 മണ്ഡലങ്ങളിലാണ് സിപിഐ മത്സരിച്ചത്. നിലവിൽ പാർട്ടിക്ക് 17 സിറ്റിങ് എം.എൽ.എമാരുണ്ട്. എന്നാൽ ഇത്തവണ ഇത് 12 മുതൽ 13 സീറ്റായി കുറയാനാണ് സാധ്യത.
പീരുമേട്, തൃശ്ശൂർ, നാദാപുരം എന്നീ മണ്ഡലങ്ങൾ പാർട്ടിക്ക് നഷ്ടപ്പെടാൻ ഇടയുണ്ടെന്ന് യോഗം വിലയിരുത്തി. കൂടാതെ അടൂർ സീറ്റും കൈവിട്ടുപോകാനിടയുണ്ടെന്നും സൂചനയുണ്ട്. അതേസമയം പാർട്ടിയുടെ നാല് മന്ത്രിമാരും വിജയിക്കുമെന്ന് നേതൃത്യം പ്രതീക്ഷിക്കുന്നു. കരുനാഗപ്പള്ളി മണ്ഡലം തിരിച്ചുപിടിക്കാനുള്ള സാധ്യതയും പാർട്ടി കണക്കുകൂട്ടുന്നു. തിരുവനന്തപുരത്തെ ചിറയിൻകീഴിൽ കടുത്ത മത്സരം നിലനിൽക്കുന്നതിനാൽ സീറ്റ് നഷ്ടപ്പെടാൻ ഇടയുണ്ടെന്ന് സിപിഎം വിലയിരുത്തുമ്പോഴും, വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് സിപിഐ നേതൃത്വം.




