നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി മണ്ഡലത്തിൽ എത്തുന്നതിന്റെ ആവേശത്തിലാണ് കോൺഗ്രസ് നേതാക്കളും അണികളും. പ്രിയങ്ക വയനാടിന്റെയും നിലമ്പൂരിന്റെയും എംപിയാണ്. അതിലുപരി ഇന്നത്തെ ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പോർ മുഖം കൂടിയാണ്. സഹോദരൻ രാഹുൽ ഗാന്ധിക്ക് ഉള്ളതിനേക്കാൾ സ്വീകാര്യത ദേശീയ രാഷ്ട്രീയത്തിൽ പ്രിയങ്കയ്ക്കുയുണ്ട്. ഇന്ദിരയുടെ മൂക്കും മുടിയും കണ്ണും മാത്രമല്ല, ധീരതയും കാര്യപ്രാപ്തിയുമാണ് പ്രിയങ്കയുടെ സാമ്യതകൾ. ആ സാമ്യതകൾ തന്നെയാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രിയങ്കയെ സംഘപരിവാറിന് എതിരായ പോരാട്ടത്തിന്റെ കേന്ദ്രബിന്ദുവായി കോൺഗ്രസും ജനങ്ങളും കാണുന്നത്.
വയനാടും കേരളവും ഗാന്ധി കുടുംബത്തെ വല്ലാണ്ട് ഇഷ്ടപ്പെടുന്ന ജനതയാണ്. മുൻ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധിക്ക് ആണെങ്കിലും ഇന്ദിരാഗാന്ധിക്ക് ആണെങ്കിലും ആ സ്നേഹം ഈ നാട്ടിലെ ജനത നൽകിയിട്ടുണ്ട്. അവരാരും ജനിച്ചത് കേരളത്തിൽ അല്ലെങ്കിലും, അത്രത്തോളം തന്നെ വൈകാരികമായ ഒരു ബന്ധം ഗാന്ധി കുടുംബത്തിലെ ഒട്ടുമിക്ക ആളുകൾക്കും കേരളവുമായി ഉണ്ട്. രാജ്യം അതി നിർണായകമായ ഒരു തെരഞ്ഞെടുപ്പിലേക്ക് കടന്നു പോയപ്പോൾ രാഹുൽഗാന്ധി പ്രതിനിധീകരിച്ചത് കേരളത്തെയാണ്. നമ്മുടെ സ്വന്തം വയനാടിനെ ആണ്. രാഹുൽ മണ്ഡലം ഉപേക്ഷിച്ച് ഉത്തരേന്ത്യയിലെ റായ്ബറലിയിലേക്ക് പോകേണ്ടി വന്നപ്പോൾ എല്ലാവരും അദ്ദേഹത്തെ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ തന്റെ സഹോദരിയെ വയനാട് മണ്ഡലം ഏൽപ്പിച്ചായിരുന്നു രാഹുൽ അവിടേക്ക് പോയത്. ഇനിമുതൽ വയനാടിന് താൻ കൂടാതെ പ്രിയങ്കയും ഉണ്ടാകുമെന്നായിരുന്നു അന്ന് രാഹുൽ പ്രതികരിച്ചിരുന്നത്.




