തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതി വിശദീകരിക്കുന്ന ധവളപത്രം പുറത്തിറക്കി സർക്കാർ. ധവളപത്രം സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിലെ യുഡിഎഫ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ധവളപത്രം പുറത്തിറക്കുമെന്നത്. ഇതിനിടെ വിയോജനക്കുറിപ്പുമായി പ്രതിപക്ഷം രംഗതെത്തി. മുൻ ധനമന്ത്രി കെ എൻ ബാലഗോപാലാണ് വിയോജനക്കുറിപ്പ് നൽകിയത്. സംസ്ഥാനത്തിന്റെ നികുതി വരുമാനവും കേന്ദ്ര സഹായവും പ്രതീക്ഷിച്ചതിലും കുറവായതിനാൽ സാമ്പത്തിക സമ്മർദ്ദം വർധിച്ചെന്ന് ധവളപത്രം പറയുന്നു.
കേരളത്തിന്റെ ആകെ കടബാധ്യത ₹5.07 ലക്ഷം കോടിയാണ്. സംസ്ഥാന വരുമാനത്തിന്റെ 77% ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ നിർബന്ധിത ചെലവുകൾക്കായി ചെലവാകുന്നു എന്നതാണ് പ്രധാന നിരീക്ഷണം.
പട്ടികജാതി, പട്ടികവർഗം, പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ എന്നിവർക്കുള്ള പദ്ധതിവിഹിതം കഴിഞ്ഞ വർഷങ്ങളിൽ ഗണ്യമായി കുറഞ്ഞു. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ (PSE) ആകെ സഞ്ചിത നഷ്ടം ₹78,851 കോടി ആയി ഉയർന്നു. KSRTC, KWA തുടങ്ങിയ സ്ഥാപനങ്ങളാണ് വലിയ നഷ്ടത്തിന് കാരണം. ട്രഷറി പ്രതിസന്ധി രൂക്ഷമായി തുടരുന്നു; 2025-ൽ കേരളം 262 ദിവസം Ways and Means Advances-ലും 84 ദിവസം Overdraft-ലും ആശ്രയിച്ചു.
കേരളത്തിന്റെ ധനകാര്യ സ്ഥിതി ആശങ്കാജനകമാണെങ്കിലും, ദീർഘകാല പരിഹാരമായി സ്വകാര്യ നിക്ഷേപം, വ്യവസായ വികസനം, തൊഴിലവസര സൃഷ്ടി, അടിസ്ഥാനസൗകര്യ വികസനം എന്നിവ പ്രോത്സാഹിപ്പിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.






