തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറത്തിറക്കിയ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ സ്ഥലംമാറ്റ പട്ടികയുമായി ബന്ധപ്പെട്ട പരാതികൾ ഇന്ന് ചേരുന്ന ബോർഡ് യോഗത്തിൽ ചർച്ച ചെയ്യും. വിജിലൻസ് അന്വേഷണം നേരിടുന്നവരെയും ആരോപണ വിധേയരെയും പ്രധാന തസ്തികകളിൽ നിയമിച്ചതിനെതിരെ ഉത്തരവ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം മന്ത്രി കെ. മുരളീധരൻ ബോർഡിന് കത്ത് നൽകിയിരുന്നു. കൂടാതെ, കോൺഗ്രസ് അനുകൂല സംഘടനയായ ദേവസ്വം എംപ്ലോയീസ് ഫ്രണ്ടും വിഷയത്തിൽ പരാതി ഉന്നയിച്ചിട്ടുണ്ട്. ഇതോടെ ബോർഡ് യോഗത്തിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമോ എന്നത് ശ്രദ്ധേയമാണ്.
അതേസമയം, നിലവിലുള്ള ഉത്തരവ് പുനപരിശോധിച്ചാൽ ഉണ്ടാകാവുന്ന നിയമപ്രശ്നങ്ങളെക്കുറിച്ച് ബോർഡ് നിയമോപദേശം തേടിയിട്ടുണ്ട്. വെള്ളിയാഴ്ച ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇന്നലെ സ്ഥലംമാറ്റപ്പെട്ടവർ ഇതിനകം ചുമതലയേറ്റിട്ടുണ്ട്. ഇവരെ കുറച്ച് ദിവസങ്ങൾക്കകം മാറ്റിയാൽ ഉണ്ടാകാവുന്ന നിയമപ്രശ്നങ്ങൾ ബോർഡ് വിലയിരുത്തുകയാണ്.
സർക്കാരുമായി ഏറ്റുമുട്ടൽ ഒഴിവാക്കി പ്രശ്നം പരിഹരിക്കണമെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാറിന്റെ നിലപാട്. എന്നാൽ രണ്ട് ഇടത് ബോർഡ് അംഗങ്ങളുടെ നിലപാട് നിർണായകമാകും. പരാതികളിൽ മാറ്റമുണ്ടാകാത്ത പക്ഷം സർക്കാർ–ബോർഡ് തർക്കം കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ട്.






