ന്യൂഡൽഹി: ഫരീദാബാദിൽ നിന്ന് ആയുധങ്ങളുമായി അറസ്റ്റിലായ വനിതാ ഡോക്ടർ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ (ജെഎം) വനിതാ വിഭാഗവുമായി ബന്ധമുണ്ടെന്ന് ഡൽഹി പൊലീസ്. ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗം ഇന്ത്യയിൽ സ്ഥാപിക്കുന്നതിനുള്ള ചുമതല ഇവർക്ക് നൽകിയിരുന്നതായി പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജെയ്‌ഷെ ഇഎം സ്ഥാപകൻ മസൂദ് അസ്ഹറിൻ്റെ സഹോദരി സാദിയ അസ്ഹർ നയിക്കുന്ന ജെയ്‌ഷെ ഇഎമ്മിൻ്റെ വനിതാ വിഭാഗമായ ജമാഅത്ത് ഉൾ മൊമിനാത്തിൻ്റെ ഇന്ത്യൻ ബ്രാഞ്ചിൻ്റെ ചുമതല ഡോ ഷഹീൻ ഷാഹിദിന് കൈമാറിയെന്നും റിപ്പോർട്ടിൽ പറയുന്നു. സാദിയ അസ്ഹറിന്റെ ഭർത്താവ് യൂസഫ് അസ്ഹർ കാണ്ഡഹാർ വിമാനറാഞ്ചലിന്റെ മുഖ്യ സൂത്രധാരനായിരുന്നു. ഇയാൾ മെയ് 7 ന് ഓപ്പറേഷൻ സിന്ദൂരിനിടെ കൊല്ലപ്പെട്ടു.
ജമ്മു കശ്മീരിലെ പുൽവാമ സ്വദേശിയായ മുസമ്മിൽ ഡൽഹിയിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള ധൗജിലെ അൽ ഫലാഹ് സർവകലാശാലയിൽ ഡോക്ടറായിരുന്നു. ജെയ്‌ഷെ-ഇ-മുഹമ്മദിനെ പിന്തുണച്ച് ശ്രീനഗറിൽ പോസ്റ്ററുകൾ പതിച്ച കേസിൽ ജമ്മു കശ്മീർ പോലീസ് മുസമ്മിലിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്.
അസോൾട്ട് റൈഫിൾ, പിസ്റ്റൾ, വെടിയുണ്ടകൾ എന്നിവ സൂക്ഷിക്കാൻ ഉപയോഗിച്ച കാർ ഷഹീൻ ഷാഹിദിനുടേതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഫരീദാബാദിന്റെ കോഡ് HR 51 ഉള്ള ലൈസൻസ് പ്ലേറ്റുള്ള മാരുതി സുസുക്കി സ്വിഫ്റ്റ്, പോലീസ് മുസമ്മിലിനെ ചോദ്യം ചെയ്തതിന് ശേഷം പരിശോധിച്ചു. അമോണിയം നൈട്രേറ്റ് എന്ന് സംശയിക്കുന്ന വലിയൊരു സ്ഫോടകവസ്തു, 20 ടൈമറുകൾ, മറ്റ് സംശയാസ്പദമായ വസ്തുക്കൾ എന്നിവ കണ്ടെത്താൻ പൊലീസിനെ സഹായിച്ചതും ഇയാളുടെ വെളിപ്പെടുത്തലുകളാണ്.






