ചെന്നൈ: നടൻ വിജയ്‌യെക്കുറിച്ചോ അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തെ (ടിവികെ) കുറിച്ചോ പ്രതികരണങ്ങള്‍ നടത്തുന്നത് വിലക്കി ഡിഎംകെ നേതൃത്വം. മന്ത്രിമാർ ഉൾപ്പെടെയുള്ള നേതാക്കൾക്കാണ് ഡിഎംകെയുടെ കർശന നിർദേശം നൽകിയിരിക്കുന്നത്. ടിവികെയെ കുറിച്ച് സംസാരിക്കരുതെന്ന് തങ്ങള്‍ക്ക് നിര്‍ദേശമുണ്ടെന്ന് കൈത്തറി, ടെക്സ്റ്റൈൽസ് മന്ത്രി ആർ. ഗാന്ധി പറഞ്ഞു.
അവർ ഞങ്ങളെ കുറിച്ച് സംസാരിക്കുമെന്നും എന്നാൽ ഞങ്ങൾക്ക് പ്രതികരിക്കാൻ അനുവാദമില്ലെന്നും ആയിരുന്നു ഗാന്ധിയുടെ പ്രതികരണം. വായിൽ പ്ലാസ്റ്റർ ഒട്ടിച്ചാണ് നിൽക്കുന്നതെന്ന് തിരുവാരൂരിലെ യോഗത്തിൽ ഡിഎംകെ പ്രിൻസിപ്പൽ സെക്രട്ടറി കെ.എൻ. നെഹ്‌റു പറഞ്ഞിരുന്നു. സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചും കേന്ദ്രസർക്കാരിന്റെ കൊള്ളരുതായ്മകളെക്കുറിച്ചും ആണ് ഞങ്ങൾ സംസാരിക്കുന്നത്. മറ്റ് കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ശ്രദ്ധ തിരിക്കുന്നതിനു കാരണമാകും. അതിനാലാണ് ടിവികെയെ കുറിച്ചുള്ള പരസ്യപ്രതികരണങ്ങളെ വിലക്കിയതെന്ന് സംഘടനാ സെക്രട്ടറി ആർ.എസ്. ഭാരതി പറഞ്ഞു.





