തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ വിദേശനിക്ഷേപം വർധിക്കുന്ന സാഹചര്യത്തിൽ ചികിത്സാ ചെലവും ഇൻഷുറൻസ് പരിരക്ഷയും സംബന്ധിച്ച മാനദണ്ഡങ്ങളിൽ സർക്കാർ ഇടപെടണമെന്ന് പോളിസി ഉടമകൾ. സ്വകാര്യ ആശുപത്രികളിൽ ഇൻഷുറൻസ് പരിരക്ഷയുള്ളവരിൽ നിന്നും ഇല്ലാത്തവരിൽ നിന്നും ചികിത്സയ്ക്ക് വ്യത്യസ്ത നിരക്കുകൾ ഈടാക്കുന്നതായും പരാതിയുണ്ട്. പരിശോധനകൾക്കും ശസ്ത്രക്രിയകൾക്കും നിലവാരത്തിന്റെ അടിസ്ഥാനത്തിൽ ഏകീകൃത നിരക്ക് കൊണ്ടുവരണമെന്നാണ് ആവശ്യം.
കോർപ്പറേറ്റ് ആശുപത്രികളുമായി മത്സരിക്കാൻ വൻതോതിൽ വായ്പയെടുത്ത് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്ന ഇടത്തരം ആശുപത്രികളും സാമ്പത്തിക സമ്മർദം നേരിടുകയാണ്. നഴ്സുമാരുടെ സമരത്തെ തുടർന്ന് ശമ്പള വർധന നടപ്പാക്കിയതോടെ പ്രവർത്തനച്ചെലവ് ഉയർന്നതും ഇത്തരം ആശുപത്രികളുടെ ലാഭവിഹിതത്തെ ബാധിച്ചിട്ടുണ്ട്. ഇതിന് പുറമെ വലിയ കാലയളവിലുള്ള വായ്പകളുടെ തിരിച്ചടവ് ബാധ്യതയും ആശുപത്രി മാനേജ്മെന്റുകൾക്ക് നിരക്ക് വർധിപ്പിക്കാനുള്ള സമ്മർദം സൃഷ്ടിക്കുന്നു.
റോബോട്ടിക് സർജറി ഉൾപ്പെടെയുള്ള ആധുനിക ചികിത്സാ സംവിധാനങ്ങളുമായി പ്രീമിയം കോർപ്പറേറ്റ് ആശുപത്രികൾ മുന്നേറുന്നതിനാൽ മത്സരത്തിൽ പിടിച്ചുനിൽക്കാൻ ഇടത്തരം ആശുപത്രികളും വലിയ നിക്ഷേപം നടത്തുകയാണ്. ഇതോടെ ഭാവിയിൽ ചികിത്സാ ചെലവ് വീണ്ടും ഉയരാനുള്ള സാധ്യതയാണുള്ളത്.
കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽനിന്നുള്ള ഇൻഷുറൻസ് ക്ലെയിം തുക ലഭിക്കുന്നതിലെ കാലതാമസവും ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. സർക്കാർ ആശുപത്രികളിൽ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സാ സൗകര്യങ്ങൾ പരിമിതമായാൽ കൂടുതൽ രോഗികൾ ഇടത്തരം സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരും. അതേസമയം, സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് വർധിക്കുന്നത് സാധാരണക്കാർക്ക് വലിയ സാമ്പത്തിക ബാധ്യതയാകാനും സാധ്യതയുണ്ട്.
വിദേശനിക്ഷേപം ആരോഗ്യരംഗത്തേക്ക് കൂടുതൽ എത്തുന്നതോടെ പ്രീമിയം കോർപ്പറേറ്റ് ആശുപത്രികളിലെ ചികിത്സാ ചെലവ് ഉയരാനിടയുണ്ട്. സർക്കാർ ആശുപത്രികളിലെ ചികിത്സാ സംവിധാനങ്ങൾ മെച്ചപ്പെടാത്ത പക്ഷം ഇൻഷുറൻസിനെ ആശ്രയിക്കുന്നവരുടെ എണ്ണവും വർധിക്കും. ഇതോടെ ആരോഗ്യ ഇൻഷുറൻസ് മേഖലയിലും വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
ആശുപത്രികളിലെ പരിശോധനകൾക്കും ശസ്ത്രക്രിയകൾക്കും ചികിത്സാ നിലവാരത്തിന്റെ അടിസ്ഥാനത്തിൽ ഏകീകൃത നിരക്ക് നിശ്ചയിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് പോളിസി ഉടമകളുടെ ആവശ്യം. നിയന്ത്രണമില്ലാതെ നിരക്കുകൾ ഉയർന്നാൽ സർക്കാർ ആശുപത്രികൾക്ക് പുറമെ ഇടത്തരം, കോർപ്പറേറ്റ് ആശുപത്രികളിലെ ചികിത്സ സാധാരണക്കാർക്ക് താങ്ങാനാകാത്ത സ്ഥിതിയിലേക്ക് നീങ്ങുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.




