ന്യൂഡൽഹി: ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ മേഖലയ്ക്ക് വലിയ നേട്ടം കൈവരിച്ച് പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ). 2026 ജൂൺ 10, 11 തീയതികളിലായി 24 മണിക്കൂറിനുള്ളിൽ മൂന്ന് അത്യാധുനിക മിസൈൽ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി.
രണ്ട് ബാലിസ്റ്റിക് മിസൈൽ പ്രതിരോധ ഇന്റർസെപ്റ്റർ മിസൈലുകളും നാവികസേനയ്ക്കായി വികസിപ്പിച്ച തദ്ദേശീയ നേവൽ ആന്റി-ഷിപ്പ് മിസൈൽ – മീഡിയം റേഞ്ച് (NASM-MR) മിസൈലുമാണ് വിജയകരമായി പരീക്ഷിച്ചത്. ഇതോടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ (ICBM) വരെ തടയാൻ ശേഷിയുള്ള പ്രതിരോധ സംവിധാനങ്ങളുള്ള രാജ്യങ്ങളുടെ എലൈറ്റ് കൂട്ടത്തിലേക്ക് ഇന്ത്യയും പ്രവേശിച്ചു.
ശത്രുരാജ്യങ്ങളിൽ നിന്ന് വരുന്ന ദീർഘദൂര മിസൈലുകളും വ്യോമഭീഷണികളും നേരിടാൻ ലക്ഷ്യമിട്ടാണ് ബാലിസ്റ്റിക് മിസൈൽ പ്രതിരോധ പരീക്ഷണങ്ങൾ നടത്തിയത്. ഫേസ്–II ബി.എം.ഡി പദ്ധതിയുടെ ഭാഗമായ ഈ പരീക്ഷണങ്ങളിൽ, അന്തരീക്ഷത്തിനകത്തും പുറത്തും ശത്രു മിസൈലുകളെ തടയാൻ കഴിയുന്ന മൾട്ടി-ലെയർ പ്രതിരോധ സംവിധാനം വിജയകരമായി പരീക്ഷിക്കപ്പെട്ടു.
സംയോജിത റഡാർ ശൃംഖലകളും കമാൻഡ് സംവിധാനങ്ങളും ഉപയോഗിച്ച് സൃഷ്ടിച്ച ലക്ഷ്യ മിസൈലുകളെ കൃത്യമായി പിന്തുടർന്ന് നശിപ്പിക്കാൻ ഇന്റർസെപ്റ്റർ മിസൈലുകൾക്ക് സാധിച്ചു. കൂടാതെ, നാവികസേനയുടെ ആക്രമണ ശേഷി വർധിപ്പിക്കുന്നതിനായി വികസിപ്പിച്ച പുതിയ ആന്റി-ഷിപ്പ് മിസൈലും വിജയകരമായി പരീക്ഷിച്ചു. ഇത് സമുദ്രോപരിതല ഭീഷണികളെ നേരിടുന്നതിൽ നിർണായകമാകും.
ഡിആർഡിഒയുടെ ഈ നേട്ടത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദനം അറിയിച്ചു. രാജ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനും വളരുന്ന വ്യോമഭീഷണികളെ നേരിടുന്നതിനും ഈ പരീക്ഷണങ്ങൾ വലിയ സഹായമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ ശേഷിയുടെ ശക്തമായ തെളിവാണ് ഈ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






