ജയ്പൂർ: ഐഐടി ജോധ്പൂരിൽ കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്നതിനെ തുടർന്ന് വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ. കുടിവെള്ളത്തിനായി ടാങ്കറുകൾക്ക് പിന്നാലെ ഓടുന്ന വിദ്യാർത്ഥികളുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിഷയത്തിൽ വ്യാപക പ്രതിഷേധം ഉയർന്നു.
കുടിവെള്ള വിതരണം കാമ്പസിൽ ഇടയ്ക്കിടെ തടസ്സപ്പെടുന്നത് പതിവാണെന്ന് ഐഐടി ജോധ്പൂർ ഡയറക്ടർ അവിനാശ് കുമാർ അഗർവാൾ വ്യക്തമാക്കി. രാജ്യത്ത് ശുദ്ധജല വിതരണം സ്ഥിരതയോടെ ലഭിക്കാത്ത കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനമായി ഐഐടി ജോധ്പൂർ മാറിയെന്നും അദ്ദേഹം പറഞ്ഞു.
പമ്പിംഗ് സ്റ്റേഷനിലെ യന്ത്രതകരാറാണ് പുതിയ പ്രതിസന്ധിക്ക് കാരണം. വോൾട്ടേജ് വ്യതിയാനത്തെ തുടർന്ന് യന്ത്രം പ്രവർത്തനരഹിതമായതോടെ ജലവിതരണം പൂർണ്ണമായും നിലച്ചു. അറ്റകുറ്റപ്പണികൾക്ക് ഏകദേശം 30 മണിക്കൂർ എടുത്തതോടെ കാമ്പസ് ഗുരുതരമായ ക്ഷാമം നേരിട്ടു. തുടർന്ന് സുർപുര ഗ്രാമത്തിൽ നിന്ന് ടാങ്കറുകളിൽ വെള്ളം എത്തിച്ചാണ് താൽക്കാലിക പരിഹാരം കണ്ടെത്തിയത്.
സ്ഥിരമായ ജലവിതരണം ഉറപ്പാക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും, കാമ്പസിലേക്ക് നേരിട്ട് പൈപ്പ്‌ലൈൻ സ്ഥാപിക്കണമെന്ന ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ലെന്നുമാണ് അധികൃതരുടെ പരാതി.




