കുവൈത്ത് സിറ്റി: കുവൈത്ത് ലഹരിമരുന്ന് കടത്തും വിപണനവും തടയുന്നതിനായി ആഭ്യന്തര മന്ത്രാലയം നടത്തിയ വ്യാപക പരിശോധനകളിൽ മൂന്ന് ഇന്ത്യക്കാരടക്കം 12 പേർ പിടിയിൽ. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ നടത്തിയ പ്രത്യേക ഓപ്പറേഷന്റെ വിശദാംശങ്ങൾ ‘സെക്യൂരിറ്റി ന്യൂസ്’ പരിപാടിയിലൂടെ പുറത്തുവിട്ടു.
പിടിയിലായവരിൽ മൂന്ന് ബംഗ്ലാദേശികൾ, രണ്ട് ഈജിപ്തുകാർ, രണ്ട് സിറിയക്കാർ, ഒരു നേപ്പാൾ സ്വദേശി എന്നിവരും ഉൾപ്പെടുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പ്രതികളിൽ നിന്ന് വൻതോതിലുള്ള മയക്കുമരുന്ന് ശേഖരമാണ് പിടികൂടിയത്. മൂന്ന് കിലോയിലധികം രാസവസ്തുക്കൾ, അഞ്ച് ലിറ്റർ സിബിഡി ഓയിൽ, 1.25 കിലോ ഷാബു (മെത്താംഫെറ്റാമൈൻ), 1.1 കിലോ ഹാഷിഷ്, ഒൻപത് ഗ്രാം ഹെറോയിൻ, 15 കിലോ മരിജുവാന എന്നിവ കണ്ടെത്തി. കൂടാതെ 2,000 കാപ്റ്റഗൺ ഗുളികകളും 650 ലിറിക്ക ഗുളികകളും തൂക്കാനും പാക്ക് ചെയ്യാനും ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തു.
ലഹരിമരുന്ന് വിതരണ ശൃംഖലയെ ലക്ഷ്യമിട്ടുള്ള സംഘത്തെയാണ് സുരക്ഷാ വിഭാഗം വലയിലാക്കിയത്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം നടത്തുന്ന കർശന പരിശോധനകളുടെ ഭാഗമായാണ് നടപടി. പിടിയിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും ലഹരി കുറ്റകൃത്യങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്നും മന്ത്രാലയം അറിയിച്ചു.




