കുറച്ച്ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണ്ണ വില കൂടിയും കുറഞ്ഞും നിൽക്കുന്നത് കേരളത്തിലെ ഉപയോക്താക്കളെ അമ്പരപ്പിച്ചിരിക്കുകയാണ്. ഈ മാസം സ്വർണ്ണവില ഏറ്റവും അധികം കൂടിയത് ജനുവരി 29 നായിരുന്നു. അന്ന് ഒരു പവൻ 22 ക്യാരറ്റ് സ്വർണ്ണത്തിന് 8640 രൂപ ആയിരുന്നു ഒറ്റയടിക്ക് കൂടിയത്. അന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 16,395 രൂപയായാണ് വർധിച്ചത്.
സ്വർണ്ണത്തിന്റെ ഈ വില കയറ്റം കേരളത്തിൽ വലിയരീതിയിലുള്ള സാമ്പത്തിക ഞെരുക്കത്തിലേക്ക് നയിക്കുന്നുണ്ട്. സ്വർണവിലയുടെ ചരിത്രത്തിൽ ഒരിക്കലും ഉയരാത്ത നിരക്കായിരുന്നു അത്. ആഗോള രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിക്ഷേപകർ സുരക്ഷിതനിക്ഷേപം എന്ന നിലയിൽ സ്വർണത്തെ കൂട്ടുപിടിക്കുന്നതാണ് വില കുതിച്ചുയരാനിടയാക്കുന്നത് എന്ന കാരണമാണ് ഇതിനു മറുപടിയായി ഉയർന്നു വരുന്നത്.
അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് 5,276 ഡോളറിലെത്തിയതിന്റെ ചുവട് പിടിച്ചാണ് കേരളത്തിലും വില ഉയരുന്നത് എന്നും ഡോളറിന്റെ മൂല്യത്തകർച്ചയും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട് എന്ന അഭിപ്രായങ്ങളും സാമ്പത്തിക വിദഗ്ധർ പറയുന്നുണ്ട്. യു.എസ് ഡോളറിന്റെ മൂല്യം 95ലോ അതിന് താഴെയോ പോയാൽ സ്വർണവില 6000 ഡോളർ കടന്നേക്കാമെന്ന് അന്നും ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിരുന്നത്. അതേസമയം, വെള്ളിവിലയിലും വർദ്ധനവ് ഉണ്ടാകുന്ന സാഹചര്യങ്ങളായിരുന്നു ഉണ്ടായിരുന്നത്.
ഈ സാഹചര്യം നില നിൽക്കവേ സ്വർണ്ണത്തിന്റെ വില കുത്തനെ ഇടിയുന്നതാണ് പിന്നെ കേരളം കണ്ടത്. കുതിച്ച് ഉയർന്നു നിന്നിരുന്ന സ്വർണ്ണ വില ഒറ്റയടിക്ക് താഴ്ന്നു ഇറങ്ങുകയായിരുന്നു. ജനുവരി 30 നു വൻ ഇടിവാണ് സ്വർണ്ണത്തിനു കേരളത്തിൽ ഉണ്ടായത്. കൂടിയത് പോലെ തന്നെ ഒറ്റയടിക്ക് പവന് 5,240 രൂപയും ഇന്ന് 6320 രൂപയും കുറയുകയായിരുന്നു. ഇത് കേരളത്തിൽ ആകമാനമുള്ള ഉപയോക്താക്കൾക്ക് പ്രതീക്ഷ നൽകുന്ന ഒരു ഇടിവായിരുന്നു എന്ന് തന്നെ പറയാം. രാവിലെ സ്വർണവില കൂടിയാൽ ഉച്ചയോ വൈകുന്നേരമോ ആകുമ്പോൾ വില കുറയുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്.
എന്നാൽ തുടരെ തുടരെയുള്ള സ്വർണ്ണവിലയുടെ വർധനവും കുറവും മറ്റ് ചില സംശയങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ആഗോള വിപണിയിലെ വിലയുടെ വർദ്ധനവിനെ പറഞ്ഞു കാരണങ്ങൾ നിരത്തുമ്പോഴും ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസ്സോസിസ്യഷൻ എടുക്കുന്ന തീരുമാനങ്ങളാണോ ഇതിനു പിന്നിലെ കാരണമെന്ന ചോദ്യങ്ങളും വിവിധ ഭാഗത്ത് നിന്ന് ഉയർന്നു വരുന്നുണ്ട്.
അതേസമയം, ഭൗമ രാഷ്ട്രീയ പ്രതിസന്ധികളും ഡോളറിന്റെ മൂല്യത്തകർച്ചയും അടക്കമുള്ള കാരണങ്ങളാൽ വില ആടിയുലയുമ്പോൾ ഉപഭോക്താക്കൾക്ക് സ്വർണം വാങ്ങാനുള്ള അവസരവും ചോദ്യം ചെയ്യപ്പെടുകയാണ്. വിലയിലെ ചാഞ്ചാട്ടത്താൽ വിൽപ്പന കുത്തനെ കുറയുകയാണെന്ന് ജുവലറി ഉടമകൾ പറയുന്നുണ്ട്.
രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വിലയിൽ മാറ്റമുണ്ടാകുന്നത്. കഴിഞ്ഞ ദിവസം ഔൺസിന് 5,560 ഡോളർ വരെ ഉയർന്ന് റെക്കാഡിട്ട രാജ്യാന്തര സ്വർണ വില ഇന്നലെ 5,000 ഡോളറിലേക്കാണ് മൂക്കുകുത്തിയത്. ഇതോടെയാണ് കേരളത്തിലും വില കുത്തനെ ഇടിഞ്ഞത്. സ്വർണ്ണവില 70% കൂടുമ്പോൾ വെള്ളിയുടെ വില 140% വില കൂടുന്നുണ്ട് എന്നും സാമ്പത്തിക വിദഗദ്ധർ പറയുന്നു.
വെള്ളിയുടെ ഇറക്കുമതി കൂടുതലായി നടത്തുന്നത് ചൈന ആയതിനാൽ അവിടെ പിടിമുറുക്കുന്നതിനനുസരിച്ച് വെള്ളി വിലയിലും ഉയർച്ചയും താഴ്ച്ചയും ഉണ്ടാകുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡേൊണാൾഡ് ട്രംപിന്റെ ധന നയമാണ് സ്വർണ വിലയിലെ ചാഞ്ചാട്ടം രൂക്ഷമാക്കുന്നത്. പകരത്തീരുവ മുതൽ നാറ്റോയുമായുള്ള അമേരിക്കയുടെ അഭിപ്രായ വ്യത്യാസങ്ങളും ഫെഡ് ചെയർമാൻ നിയമനവും വരെ സ്വർണ വിപണിയെ ബാധിച്ചു എന്ന് പറയാം. ഇതോടൊപ്പം ഇറാനെതിരെ അമേരിക്ക സൈനിക നടപടി സ്വീകരിക്കുമെന്ന വാർത്തകളും സ്വർണത്തിലേക്ക് പണമൊഴുക്ക് വർദ്ധിപ്പിച്ചു.
ഡോളറിലും അമേരിക്കൻ ട്രഷറി നിക്ഷേപങ്ങളിലും വിശ്വാസം കുറഞ്ഞതോടെ ലോകത്തിലെ വിവിധ കേന്ദ്ര ബാങ്കുകളും വൻകിട ഫണ്ടുകളും ബദൽ നാണയമെന്ന നിലയിൽ സ്വർണ ശേഖരം ഉയർത്തുകയാണ്. ഏതായാലും സ്വർണ്ണവില കൂടിയും കുറഞ്ഞും നിൽക്കുന്നത് ഉപയോക്താൾക്കൾക്കും വ്യാപാരികൾക്കും ആശങ്ക ഉണ്ടാക്കുന്നതാണ്.




