തിരുവനന്തപുരം: ഇഡി പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി നിധിൻ രാജിന് ജാമ്യമില്ല. നിധിൻ രാജിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി.
കേസിൽ അറസ്റ്റിലായ പ്രതികളിൽ ഒരാൾക്ക് മാത്രമാണ് ഇതുവരെ ജാമ്യം ലഭിച്ചത്. ഒൻപതാം പ്രതി ഹരീഷ് കുമാറിനാണ് ജാമ്യം ലഭിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ ഗീനാകുമാരി പൊലീസ് റിപ്പോർട്ടിന് വിരുദ്ധമായി വാദിച്ചതിനെ തുടർന്നാണ് ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. മറ്റ് പ്രതികൾ രണ്ട് മാസമായി ജയിലിൽ തുടരുകയാണ്.
മെയ് 27-നാണ് തിരുവനന്തപുരത്തെ ബേക്കറി ജങ്ഷനിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ ഇഡി എട്ട് മണിക്കൂറോളം നീണ്ട പരിശോധനയാണ് നടത്തിയത്. വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും സിഎംആർഎല്ലും തമ്മിലുള്ള മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായിരുന്നു പരിശോധന.
ഇഡി പരിശോധനയ്‌ക്കെതിരെ സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പരിശോധനയ്ക്ക് ശേഷം ഉദ്യോഗസ്ഥർ മടങ്ങിയ വാഹനങ്ങൾ തടഞ്ഞുനിർത്തി കല്ലുകൾ, ഇഷ്ടികകൾ, മരക്കഷ്ണങ്ങൾ എന്നിവ ഉപയോഗിച്ച് ആക്രമിച്ചെന്നാണ് കേസ്. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയും പ്രതികൾ ഓരോരുത്തരായി കീഴടങ്ങുകയുമായിരുന്നു.
അതേസമയം, ആക്രമണത്തിൽ തകർന്ന ടാക്സിക്ക് ഇഡി നഷ്ടപരിഹാരം നൽകി. തിരുവനന്തപുരം സ്വദേശിയായ ടാക്സി ഡ്രൈവർക്ക് ഒന്നേമുക്കാൽ ലക്ഷത്തോളം രൂപയാണ് നഷ്ടപരിഹാരമായി കൈമാറിയത്. നേരത്തെ നഷ്ടപരിഹാരം നൽകുമെന്ന് സിപിഎം അറിയിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റിയിരുന്നു.











