തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വ്യാപക പരിശോധന. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീടുകൾ ഉൾപ്പെടെ കേരളത്തിലും ബെംഗളൂരുവിലുമായി 12 ഇടങ്ങളിലാണ് ഇ.ഡി. പരിശോധന നടത്തുന്നത്. പരിശോധന സംബന്ധിച്ച വിവരം സംസ്ഥാന പോലീസിനെയോ മറ്റ് ഉദ്യോഗസ്ഥരെയോ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നാണ് വിവരം.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, ബെംഗളൂരു എന്നിവിടങ്ങളിലായി പരിശോധന തുടരുകയാണ്. പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരത്തെ ബേക്കറി ജങ്ഷനിലെ വാടകവീട്ടിലും ഇ.ഡി. സംഘം പരിശോധന നടത്തി. മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വീട്ടിലും റെയ്ഡ് നടന്നു. റിയാസ് അവിടെ ഉണ്ടായിരുന്നില്ലെന്നാണ് സൂചന.
കൊച്ചിയിലെ സി.എം.ആർ.എൽ. ഓഫീസ്, സി.എം.ആർ.എൽ. മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയുടെ വീട്, എക്‌സാലോജിക്കിന്റെ ബെംഗളൂരു ഓഫീസ് എന്നിവിടങ്ങളിലും പരിശോധന പുരോഗമിക്കുകയാണ്.
രാവിലെ ആറുമണിയോടെ ആരംഭിച്ച റെയ്ഡ് മണിക്കൂറുകളായി തുടരുകയാണ്. പിണറായി വിജയനിലും വീണ വിജയനിലും നിന്ന് ഇ.ഡി. വിവരശേഖരണം നടത്തിയതായും സി.എം.ആർ.എൽ.-എക്‌സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചതായുമാണ് വിവരം.
മാസപ്പടി കേസിലെ അന്വേഷണത്തിന് തടസ്സമില്ലെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് ഇ.ഡി. നടപടി ശക്തമാക്കിയത്.






