കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ കാൻസർ രോഗിയായ വയോധികന് പ്രാഥമിക ചികിത്സ നിഷേധിച്ചെന്നാരോപിച്ച് കുടുംബം ആരോഗ്യ വകുപ്പിന് പരാതി നൽകി. മേപ്പയ്യൂർ സ്വദേശി ബാലകൃഷ്ണന്റെ മരണത്തെ തുടർന്നാണ് കുടുംബം നടപടി ആവശ്യപ്പെട്ടത്.
27-ാം തീയതി രാവിലെ 6.30-ഓടെ ആശുപത്രിയിലെത്തിച്ചെങ്കിലും ബാലകൃഷ്ണനെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ മാത്രമാണ് അഡ്മിറ്റ് ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു. രക്തക്കുറവിനെ തുടർന്ന് രക്തം കയറ്റാൻ മെഡിക്കൽ കോളേജിൽ നിന്നുള്ള റഫറൻസ് ലെറ്റർ ആവശ്യപ്പെട്ടതായും, അതുവരെ അഡ്മിറ്റ് ചെയ്യാൻ ഡ്യൂട്ടി ഡോക്ടർ വിസമ്മതിച്ചതായും പരാതിയിൽ പറയുന്നു.
വൈകിട്ട് മറ്റൊരു ഡോക്ടർ എത്തിയശേഷമാണ് രോഗിയെ പ്രവേശിപ്പിച്ചത്. പിന്നീട് നില വഷളായതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും രാത്രി പത്ത് മണിയോടെ മരണം സംഭവിച്ചു. അതേസമയം, ചികിത്സ നിഷേധിച്ചെന്ന തരത്തിലുള്ള പരാതി ലഭിച്ചിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ പ്രതികരണം.




