കൊച്ചി: പെരുമ്പാവൂരിൽ സീറ്റ് നൽകിയില്ലെങ്കിൽ പകരം ഡിസിസി അധ്യക്ഷ സ്ഥാനം ആവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. എന്നാൽ, കുന്നപ്പിള്ളിയുടെ ആവശ്യത്തിൽ കെപിസിസി നേതൃത്വം ഇതുവരെയും ഉറപ്പുനൽകിയിട്ടില്ല. എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് കൊച്ചിയിൽ സ്ഥാനാർത്ഥി ആകുമെന്നാണ് നിലവിൽ പുറത്തു വരുന്ന വിവരം, ഇതേ തുടർന്നാണ് പുതിയ ആവശ്യവുമായി എൽദോസ് കുന്നപ്പള്ളി നേതൃത്വത്തെ സമീപിച്ചത്. പെരുമ്പാവൂരിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് എൽദോസ് കുന്നപ്പള്ളിയെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളിൽ ഒരു വിഭാഗം പിന്തുണച്ചിരുന്നു . പികെ ശശിയെ ഉൾക്കൊള്ളുന്ന യുഡിഎഫ് എന്തുകൊണ്ട് എൽദോസിനെ ഒഴിവാക്കി എന്നതിൽ നേതൃത്വം മറുപടി പറയണം എന്നുമാണ് ആവശ്യം.
തർക്ക മണ്ഡലമായ പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎയായ എൽദോസ് കുന്നപ്പള്ളിക്ക് സീറ്റ് നൽകിയില്ല . എൽദോസിനായി നിരവധി തവണ ചർച്ചകൾ നടന്നെങ്കിലും സീറ്റിൻ്റെ കാര്യത്തിൽ തീരുമാനത്തിലെത്താൻ ഹൈക്കമാൻഡിന് കഴിഞ്ഞിരുന്നില്ല. കേസിൻ്റെ പശ്ചാത്തലത്തിലാണ് എൽദോസിനെ മത്സരരംഗത്ത് നിന്ന് മാറ്റി നിർത്തിയത്. പ്രതീക്ഷയോടെയാണ് എപ്പോഴും ജീവിക്കുന്നതെന്നും പെരുമ്പാവൂരിൽ യുഡിഎഫിനായി ആര് മത്സരിച്ചാലും ജയിക്കുമെന്നും എൽദോസ് കുന്നപ്പിള്ളി പ്രതികരിച്ചിരുന്നു. സ്ഥാനാർഥി ചർച്ചയുമായി ബന്ധപ്പെട്ട് ദില്ലിയിലെത്തിയ എൽദോസ് ഇന്നലെ രാത്രിയോടെ മടങ്ങിയിരുന്നു.






