തിരുവനന്തപുരം: കേരളത്തിൽ തിരഞ്ഞെടുപ്പിൽ നേരിട്ട വലിയ തിരിച്ചടിക്കുപിന്നാലെ സിപിഐ നേതൃത്വത്തിൽ ആത്മപരിശോധന. പാർട്ടിയുടെ നയങ്ങളും നിലപാടുകളും ജനങ്ങളിലേക്ക് ശരിയായി എത്തിക്കാൻ കഴിഞ്ഞില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ.
സെക്രട്ടേറിയറ്റിലും നിർവാഹക സമിതിയിലും നടന്ന ചർച്ചകളിൽ ഇടത് നയങ്ങളിൽ ഉണ്ടായ വ്യതിയാനമാണ് പരാജയത്തിന് പ്രധാന കാരണമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. പിഎം ശ്രീ പദ്ധതിയും ഇലപ്പുള്ളി ബ്രൂവറി വിഷയവും ജനങ്ങളിൽ വലിയ ചർച്ചയായതായും സിപിഐ വിലയിരുത്തി.
പല വിഷയങ്ങളിലും പാർട്ടി ശക്തമായി വിയോജിപ്പ് രേഖപ്പെടുത്തിയെങ്കിലും ജനങ്ങൾക്കിടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ഈ രണ്ട് വിഷയങ്ങളാണെന്ന് നേതൃത്വം ചൂണ്ടിക്കാട്ടി. കൂടാതെ, സിപിഎം പല തീരുമാനങ്ങളും ഘടകകക്ഷികളുമായി ചർച്ച ചെയ്യാതെയെടുത്തുവെന്ന വിമർശനവും യോഗത്തിൽ ഉയർന്നു.
സംസ്ഥാനത്ത് 24 സീറ്റുകളിൽ മത്സരിച്ച സിപിഐയ്ക്ക് എട്ട് സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. 2021ലെ തിരഞ്ഞെടുപ്പിൽ പാർട്ടി 17 സീറ്റുകൾ നേടിയിരുന്നു. ഇത്തവണ ഇടതുപക്ഷത്തിന് വലിയ തിരിച്ചടി ഉണ്ടായെങ്കിലും മത്സരിച്ച സിപിഐ മന്ത്രിമാരിൽ ഭൂരിഭാഗവും വിജയിച്ചത് പാർട്ടിക്ക് ആശ്വാസമായി.
മുൻ മന്ത്രി ജെ. ചിഞ്ചുറാണി മാത്രമാണ് സിറ്റിങ് സീറ്റായ ചടയമംഗലത്ത് പരാജയപ്പെട്ടത്. അതേസമയം, തിരഞ്ഞെടുപ്പ് തോൽവിക്കുശേഷവും പാർട്ടിയിൽ നേതൃമാറ്റത്തിനുള്ള സാഹചര്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പ്രതിപക്ഷ ഉപനേതൃ സ്ഥാനം സിപിഐയ്ക്ക് നൽകണമെന്ന ആവശ്യവും ബിനോയ് വിശ്വം മുന്നോട്ടുവച്ചു.






