കൊച്ചി: യാത്രക്കാരുടെ എണ്ണത്തിൽ തുടർച്ചയായ വർധന രേഖപ്പെടുത്തി കൊച്ചി മെട്രോ. 2024ൽ 3,49,24,955 പേരാണ് മെട്രോ ഉപയോഗിച്ചത്, എന്നാൽ 2025ൽ ഇത് 3,64,12,974 ആയി ഉയർന്നു. ഇതോടെ ഒരു വർഷത്തിനിടെ 14,88,019 യാത്രക്കാരുടെ വർധനയാണ് രേഖപ്പെടുത്തിയത്. ഓരോ മാസവും യാത്രക്കാരുടെ എണ്ണം സ്ഥിരമായി ഉയരുന്ന പ്രവണതയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
2026ലെ ആദ്യ നാല് മാസങ്ങളിൽ മാത്രം 1,16,87,186 പേർ കൊച്ചി മെട്രോയിൽ യാത്ര ചെയ്തു. മാസവാരിയായി നോക്കുമ്പോൾ ജനുവരിയിൽ 32,72,067 പേരും ഫെബ്രുവരിയിൽ 26,85,765 പേരും മാർച്ചിൽ 28,12,607 പേരും ഏപ്രിലിൽ 29,16,747 പേരും യാത്ര ചെയ്തു.
വാട്ടർ മെട്രോയും മെട്രോ സ്റ്റേഷനുകളിൽ നിന്ന് സർവീസ് നടത്തുന്ന ഇലക്ട്രിക് ഫീഡർ ബസുകളും യാത്രക്കാരുടെ വർധനയ്ക്ക് സഹായകമായതായി വിലയിരുത്തപ്പെടുന്നു. യാത്ര കൂടുതൽ സൗകര്യപ്രദമായതും കണക്റ്റിവിറ്റി മെച്ചപ്പെട്ടതുമാണ് പ്രധാന കാരണം. പുതുവത്സരാഘോഷങ്ങൾക്കും കൊച്ചി ബിനാലെയ്ക്കും യാത്രക്കാരുടെ എണ്ണം ഉയരുന്നതിൽ പങ്കുണ്ടായതായി അധികൃതർ പറയുന്നു. പുതുവത്സര രാത്രിയിൽ പുലർച്ചെ രണ്ട് മണിവരെ സർവീസ് നീട്ടിയിരുന്നു.
ഡിസംബർ 31ന് മാത്രം 1,39,766 പേർ മെട്രോയിൽ യാത്ര ചെയ്തു. വാട്ടർ മെട്രോയും ഇലക്ട്രിക് ഫീഡർ ബസുകളും ഉൾപ്പെടെ ആകെ 1,61,688 യാത്രക്കാരാണ് അന്നേ ദിവസം രേഖപ്പെടുത്തിയത്.
വരുമാനത്തിലും റെക്കോർഡ് നേട്ടമാണ് കൊച്ചി മെട്രോ നേടിയത്. 2023 ഡിസംബർ 31ന് പ്രതിദിന വരുമാനം 44,67,688 രൂപയായി ഉയർന്നു. 2017ൽ സർവീസ് ആരംഭിച്ച ശേഷം ഇതുവരെ 17.52 കോടിയിലധികം പേർ കൊച്ചി മെട്രോയിൽ യാത്ര ചെയ്തതായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) അറിയിച്ചു.






