വയനാട്: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ ദേവസ്വം ജീവനക്കാർ തമ്മിൽ റിസോർട്ടിൽ വെച്ച് ഏറ്റുമുട്ടി. ഇരു ജീവനക്കാരെയും സർവീസിൽ നിന്നും അടിയന്തരമായി ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ദേവസ്വം ബോർഡ് അടിയന്തര നടപടി സ്വീകരിച്ചത്.
തിരുനെല്ലി ദേവസ്വം ജീവനക്കാരായ കൃഷ്ണമോഹനും വിജയചന്ദ്രനുമാണ് കഴിഞ്ഞ ദിവസം റിസോർട്ടിൽ വെച്ച് ഏറ്റുമുട്ടിയത്. ക്ഷേത്രത്തിന് സമീപമുള്ളതും വിജയചന്ദ്രൻ ലീസിനെടുത്ത് നടത്തുന്നതുമായ സ്വകാര്യ റിസോർട്ടിലാണ് സംഭവം നടന്നത്.
ഒരുമിച്ച് മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതർക്കം രൂക്ഷമായതിനെ തുടർന്ന് വിജയചന്ദ്രൻ കൃഷ്ണമോഹനെ മർദിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ക്രൂരമായ മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ദേവസ്വം ബോർഡ് ഇരുവർക്കുമെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.
മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് ഇരുവരും ദേവസ്വം ബോർഡിന് നൽകിയ വിശദീകരണം.












