തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ സമ്പൂർണ കയറ്റുമതി–ഇറക്കുമതി (എക്‌സിം) പ്രവർത്തനങ്ങൾ ഓഗസ്റ്റ് 18 മുതൽ ആരംഭിക്കും. ഇതോടെ ട്രാൻഷിപ്‌മെന്റ് തുറമുഖമായിരുന്ന വിഴിഞ്ഞം രാജ്യത്തെ പ്രധാന അന്താരാഷ്ട്ര ചരക്ക് കവാടങ്ങളിലൊന്നായി മാറും. ആദ്യ കയറ്റുമതി കണ്ടെയ്‌നർ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.
എക്‌സിം സേവനങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ‘മിഷൻ സമുദ്ര’ ബിസിനസ് സമ്മിറ്റും സംഘടിപ്പിക്കും. ആഗോള ഷിപ്പിംഗ് കമ്പനികൾ, ലോജിസ്റ്റിക്‌സ് സ്ഥാപനങ്ങൾ, കയറ്റുമതിക്കാർ, നിക്ഷേപകർ, വ്യവസായ പ്രമുഖർ എന്നിവർ പങ്കെടുക്കുന്ന സമ്മേളനത്തിൽ കേരളത്തിന്റെ സമുദ്രാധിഷ്ഠിത സാമ്പത്തിക വികസന കാഴ്ചപ്പാട് അവതരിപ്പിക്കുന്നതോടൊപ്പം ‘മിഷൻ സമുദ്ര’ ഔദ്യോഗികമായി പ്രഖ്യാപിക്കും.
കേരള സർക്കാരും അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോണും സംയുക്ത പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയിൽ വികസിപ്പിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ലോകത്തിലെ അതിവേഗം വളരുന്ന കണ്ടെയ്‌നർ തുറമുഖങ്ങളിലൊന്നാണ്. വാണിജ്യ പ്രവർത്തനം ആരംഭിച്ച് 18 മാസത്തിനുള്ളിൽ 20 ലക്ഷം ടി.ഇ.യു. കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്തതും ലോകത്തിലെ ഏറ്റവും വലിയ മദർഷിപ്പുകൾക്ക് സേവനം നൽകിയതും വിഴിഞ്ഞത്തിന്റെ പ്രവർത്തനക്ഷമത തെളിയിക്കുന്ന നേട്ടങ്ങളാണ്.
സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി എക്‌സിം സേവനങ്ങൾ ആരംഭിക്കുന്നതോടെ ചരക്ക് ഗതാഗതച്ചെലവ് കുറയുകയും വിതരണ ശൃംഖല കൂടുതൽ കാര്യക്ഷമമാകുകയും കയറ്റുമതി മത്സരക്ഷമത വർധിക്കുകയും പുതിയ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.
സംസ്ഥാന സർക്കാരിന്റെ ദീർഘകാല സമുദ്ര വികസന പദ്ധതിയായ ‘മിഷൻ സമുദ്ര’യുടെ നിർണായക നാഴികക്കല്ലായാണ് എക്‌സിം സേവനങ്ങളുടെ തുടക്കത്തെ സർക്കാർ കാണുന്നത്. തുറമുഖങ്ങൾ, ലോജിസ്റ്റിക്‌സ്, നിർമാണ മേഖല, ഉൾനാടൻ ജലഗതാഗതം, മൾട്ടിമോഡൽ കണക്റ്റിവിറ്റി എന്നിവയെ ഏകോപിപ്പിച്ച് കേരളത്തെ രാജ്യത്തെ പ്രധാന മാരിടൈം–ലോജിസ്റ്റിക്‌സ് കേന്ദ്രമായി വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഇന്ത്യയിലെ ആദ്യ ആഴക്കടൽ ട്രാൻഷിപ്‌മെന്റ് തുറമുഖവും ദക്ഷിണേഷ്യയിലെ ആദ്യ സമ്പൂർണ ഓട്ടോമേറ്റഡ് കണ്ടെയ്‌നർ തുറമുഖവുമായ വിഴിഞ്ഞം, എല്ലാ ഷിപ്പിംഗ് കമ്പനികൾക്കും ഒരുപോലെ സേവനം ലഭ്യമാക്കുന്ന പൊതുഉപയോഗ തുറമുഖമായി പ്രവർത്തനം തുടരുമെന്നും ഇതിലൂടെ ആഗോള സമുദ്രവ്യാപാര രംഗത്ത് ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുമെന്നും അധികൃതർ വ്യക്തമാക്കി.












